എല്ലാവരെയും സ്റ്റാറാക്കാൻ ഇംപെക്സ്

'ഇംപെക്സ് ഉണ്ടെങ്കിൽ ആരും സ്റ്റാറാകും'. ടി.വിയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കണ്ടുകണ്ട് ഏവരുടെയും മനസ്സിൽപതിഞ്ഞ പരസ്യവാചകമാണിത്. എന്നാൽ, അതൊരു പരസ്യം മാത്രമല്ല, യാഥാർഥ്യവുമാണെന്ന് ഇംപെക്സ് ഉൽപന്നങ്ങൾ ഉപയോഗിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. ഉപഭോക്താക്കൾക്കിടയിൽ നേടിയെടുത്ത വിശ്വാസ്യതക്ക് ഏറെനാളത്തെ സഞ്ചാരത്തിന്‍റെയും പ്രയത്നത്തിന്‍റെയും ഒഴുക്കിയ വിയർപ്പിന്‍റെയും അനുഭവങ്ങൾ പറയാനുണ്ട് കമ്പനിയുടെ മാനേജിങ് ഡയറക്ടർ സി. നുവൈസിന്. 16 വര്‍ഷം മുമ്പ് മലപ്പുറം ജില്ലയിൽ മഞ്ചേരിയില്‍നിന്ന് കേരളത്തിലെ ഗൃഹോപകരണ വിപണിയില്‍ തുടക്കമിട്ട പുതിയ സംസ്കാരത്തിന്‍റെ പേരാണ് ഇംപെക്സ്. അതിന്‍റെ നാൾവഴികൾ നുവൈസ് പങ്കുവെക്കുന്നു.

മഞ്ചേരിയിൽ വിത്തിട്ട ഇംപെക്സ് വിപ്ലവം

1999ൽ ഇൻവർട്ടർ ഉൽപന്നങ്ങളുടെ കച്ചവടത്തിലൂടെയായിരുന്നു നുവൈസിന്‍റെ ബിസിനസ് പ്രവേശനം. സ്വന്തം നാടായ മഞ്ചേരിയിൽ ചെറിയ യു.പി.എസ് നിർമാണ യൂനിറ്റിലൂടെയാണ് ഇംപെക്സിലേക്കുള്ള ആദ്യ പടി കയറിയത്. മൂന്നു തൊഴിലാളികളുമായി 2006ലാണ് കമ്പനി തുടങ്ങുന്നത്. കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് നിലവാരമുള്ള ഇലക്ട്രോണിക്സ്, ഗൃഹോപകരണ ഉപകരണങ്ങൾ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ചൈനയിൽനിന്നാണ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്നത്.

മാനേജിങ് ഡയറക്ടർ നുവൈസ്.സി

കോഴിക്കോട് ഐ.ഐ.എമ്മിൽനിന്ന് ലഭിച്ച മാർഗനിർദേശങ്ങളും മുന്നോട്ടുള്ള പ്രയാണത്തിന് ഗുണകരമായി. ഈ മേഖലയിൽ ടോൾഫ്രീ നമ്പർ വിപ്ലവം സൃഷ്ടിച്ചത് ഇംപെക്സാണ്. സമൂഹമാധ്യമങ്ങൾപോലും അത്ര പ്രചാരത്തിലില്ലാതിരുന്ന കാലത്ത് ഒരു ഫോൺകാളിലൂടെ വീട്ടിലെത്തി സർവിസ് ചെയ്തുകൊടുത്ത് ഇംപെക്സ് മറ്റു കമ്പനികളിൽനിന്ന് വ്യത്യസ്തത പുലർത്തി. ഉപഭോക്താക്കൾക്ക് ഇത് പുതിയ അനുഭവമായിരുന്നു. സർവിസ് സെന്‍ററുകളിലെത്തിയാൽപോലും മികച്ച സേവനം ലഭിക്കാതിരുന്ന സമയത്താണ് ഇംപെക്സ് വീട്ടിലെത്തി 24 മണിക്കൂർ സർവിസ് തുടങ്ങുന്നത്.

സ്ഥാപനത്തിന്‍റെ വളർച്ചക്ക് മുഖ്യകാരണം ഈ സർവിസായിരുന്നു. ഏതൊരാൾക്കും താങ്ങാവുന്ന നിരക്കിൽ ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിപണിയിലിറങ്ങിയതോടെ വീടകങ്ങളിൽ ഇംപെക്സ് നിറഞ്ഞു. ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ വിപണിയിലെ മുന്‍നിര ബ്രാൻഡായി ഇപ്പോൾ ഇംപെക്സ് മാറി.

'കാഴ്ച'യുടെ ആൻഡ്രോയ്ഡ് അനുഭവം

ടെലിവിഷൻ രംഗത്ത് നൂതന സാങ്കേതികവിദ്യകൾ ആദ്യം പരിചയപ്പെടുത്തുന്ന കമ്പനിയാണ് ഇംപെക്സ്. അത്തരത്തിൽ നിരവധി ഉൽപന്നങ്ങൾ കമ്പനി ഇതിനകംതന്നെ പുറത്തിറക്കിയിട്ടുണ്ട്. ടെലിവിഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് പുതിയതായി 65 ഇഞ്ച് വലുപ്പമുള്ള ആൻഡ്രോയ്ഡ് ടി.വി പുറത്തിറക്കിയ ഇംപെക്സ്, ഫുട്ബാൾ ലോകകപ്പിനു മുമ്പായി 85 ഇഞ്ചിന്റെ ടി.വി പുറത്തിറക്കാനിരിക്കുകയാണ്.


ടെലിവിഷന് നാലു വർഷത്തെ വാറന്റി എന്നത് കേരളത്തിൽ ആദ്യം നടപ്പാക്കിയതും ഇംപെക്സാണെന്ന് നുവൈസ് അവകാശപ്പെടുന്നു. നിലവില്‍ തെക്കെ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ടെലിവിഷനുകളിലൊന്നാണ് ഇംപെക്സിന്‍റേത്. കേരള വിപണിയില്‍ വിൽപനയില്‍ നാലാം സ്ഥാനത്തുമുണ്ട്. കൊച്ചിയില്‍ കാക്കനാടുള്ള സ്വന്തം ഫാക്ടറിയിലാണ് ഇംപെക്സ് ടി.വികള്‍ നിർമിക്കുന്നത്.

ട്രെൻഡിനൊപ്പം ഇംപെക്സ്

കാലത്തിനൊപ്പം സാങ്കേതികവിദ്യയും മാറുകയാണ്. ഓരോ വർഷവും പുതിയ ഉൽപന്നങ്ങൾ വിപണി കീഴടക്കുന്നു. എന്നാൽ, അതേ സാങ്കേതികവിദ്യക്കൊപ്പം ഇംപെക്സിന്‍റെ ഉൽപന്നങ്ങളും കിടപിടിക്കുന്നു. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങള്‍ (ഹോം എന്‍റര്‍ടെയ്ൻമെന്‍റ്), നോണ്‍ ഇലക്ട്രിക്കൽ ഗൃഹോപകരണങ്ങള്‍ (കിച്ചന്‍ അപ്ലയന്‍സസ്), ഇലക്ട്രോ മെക്കാനിക്കല്‍ ഗൃഹോപകരണങ്ങള്‍ (കിച്ചന്‍ & ഹോം അപ്ലയൻസ്) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നാനൂറോളം ഉല്‍പന്നങ്ങളാണ് ഇംപെക്സിനുള്ളത്. പുതുമയും ഗുണമേന്മയുള്ളതുമായ വീട്ടുപകരണങ്ങൾ ഒന്നൊന്നായി ഉപഭോക്താക്കളിലെത്തി.

കല്യാണിയും സെയ്ഫ് അലി ഖാനും

പുതിയ ട്രെൻഡിനൊപ്പം സഞ്ചരിക്കുന്നതാണ് ഇംപെക്സ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് പുതിയ ബ്രാൻഡ് അംബാസഡർമാരായ സെയ്ഫ് അലി ഖാനും കല്യാണി പ്രിയദർശനും. ഇംപെക്സ് ഹോം എന്റർടെയ്ൻമെന്‍റിന്‍റെ (ടെലിവിഷൻ) ബ്രാൻഡ് അംബാസഡറാണ് ബോളിവുഡിലെ സൂപ്പർസ്റ്റാർ സെയ്ഫ് അലി ഖാൻ. കിച്ചൻ അപ്ലയൻസിന്‍റെ അംബാസഡറാണ് തെന്നിന്ത്യയിലെ പുതിയ താരോദയം കല്യാണി പ്രിയദർശൻ.

ഗുണമേന്മ, സർവിസ്

ഗുണമേന്മ വിട്ടുള്ള ഒരു കച്ചവടത്തിനും ഇംപെക്സ് തയാറല്ലെന്നതാണ് കമ്പനിയുടെ വിജയരഹസ്യം. അതോടൊപ്പം മികച്ച സേവനവും വിശ്വാസ്യതയുംകൂടി ചേർന്നപ്പോൾ ജനം ഈ കമ്പനിയുടെ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ തുടങ്ങി. ഉപയോക്താക്കളുടെ താല്‍പര്യം മനസ്സിലാക്കി അതിനനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ശക്തമായ ഒരു ഗവേഷണ, വികസന വിഭാഗം ഇംപെക്സിനുണ്ട്.


ഇന്ത്യക്കു പുറമെ ഏഴു രാജ്യങ്ങളിലേക്ക്

മഞ്ചേരിയിൽ മൂന്നു തൊഴിലാളികളുമായി ബിസിനസ് രംഗത്തേക്കെത്തിയ ഇംപെക്സ് കേരളത്തിനു പുറമെ യു.എ.ഇ, സൗദി, ഒമാൻ, ഖത്തർ തുടങ്ങി ഏഴു രാജ്യങ്ങളിൽ ഇന്ന് സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ഇവിടങ്ങളിലെല്ലാം 1400 ഓളം ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. ഇതിലേറെയും മലയാളികളാണ്.

ഇന്ത്യ, സാധ്യതകളുടെ 'ലോകം'

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ലോകത്ത് വലിയ സ്വീകാര്യതയാണുള്ളത്. ഏറ്റവും വലിയ മാർക്കറ്റായ ഇന്ത്യയെ മാനുഫാക്ചറിങ് ഹബാക്കി മാറ്റുകയാണ് ലക്ഷ്യം. ഇപ്പോൾ ഇന്ത്യയിൽ മൂന്നു നിർമാണകേന്ദ്രങ്ങളിലെത്തിനിൽക്കുന്നു ഇംപെക്സിന്‍റെ വളർച്ച. ഇതിൽ രണ്ടെണ്ണം കേരളത്തിലും ഒരെണ്ണം കര്‍ണാടകയിലുമാണ്. ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന്‍റെ ഭാഗമായി 2012ൽ കേരളത്തിൽ സ്വന്തം ഫാക്ടറി സ്ഥാപിച്ചു. കൊച്ചിയിലെ പ്ലാന്‍റിൽ രണ്ടു ഷിഫ്റ്റുകളിലായി 1500 എൽ.ഇ.ഡി ടി.വികളാണ് പ്രതിദിനം നിർമിക്കുന്നത്.

ഉയർന്ന സാങ്കേതിക നിലവാരമുള്ള ഇന്ത്യൻ ബ്രാൻഡുകളിലെ ഏറ്റവും മികച്ച ഫാക്ടറിയാണ് കാക്കനാടുള്ള ഫാക്ടറി. കൂടാതെ ഇവിടെ ഗ്യാസ് സ്റ്റൗ ഫാക്ടറിയും പ്രവർത്തിക്കുന്നു. ബംഗളൂരുവിലെ പ്ലാൻറിൽ 3500ഓളം പ്രഷർ കുക്കറുകളും 5000 നോൺസ്റ്റിക് പാത്രങ്ങളും നിർമിക്കുന്നു. അത്യാധുനിക ഓട്ടോമേറ്റഡ് റോബോട്ടിക് സാങ്കേതിക വിദ്യയെയും ഇംപെക്സ് ആശ്രയിക്കുന്നു. ഇത്തരത്തിലുള്ള രാജ്യത്തെ അഞ്ച് നോണ്‍സ്റ്റിക് വെയര്‍-പ്രഷര്‍കുക്കര്‍ ഉൽപാദന പ്ലാന്‍റുകളില്‍ ഒന്നാണിത്.

Tags:    
News Summary - Impex Ready to make everyone a star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT