ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് മുകളിൽ ആശങ്കയുടെ കാർമേഘങ്ങൾ; സ്ഥിതി രൂക്ഷമായേക്കും

കോവിഡ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധിയായാണ് ഇതിന് വിലയിരുത്തുന്നത്. കോവിഡിനെ തുടർന്ന് പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ഡൗണാണ് ഇന്ത്യയിൽ കാര്യങ്ങൾ കീഴ്മേൽ മറിച്ചത്. തുടർന്ന് മെയ് മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി ഇളവ് അനുവദിക്കുകയായിരുന്നു. ഇതോടെ സമ്പദ്വ്യവസ്ഥയിൽ വീണ്ടും ഉണർവുണ്ടാകുകയാണെന്ന തോന്നലുയർന്നു. പക്ഷേ ഇപ്പോൾ സ്ഥിതി വീണ്ടും രൂക്ഷമാവുകയാണെന്നാണ് കണക്കുകൾ നൽകുന്ന സൂചന.

ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ വിവിധ സെക്ടറുകളിൽ ചെറിയ വളർച്ച രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഇത് നിലനിർത്താനായില്ല. ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി, എണ്ണ വിൽപനയിലുണ്ടായ കുറവ്, ഉൽപാദന മേഖലയിലുണ്ടായ ഇടിവ് എന്നിവയെല്ലാം സമ്പദ്വ്യവസ്ഥയിലെ തിരിച്ചടിക്കുള്ള സൂചകങ്ങളാണ്. വായ്പകളിലുണ്ടാവുന്ന കുറവ് ബാങ്കുകളേയും നികുതി പിരിവിലുണ്ടായ ഇടിവ് സർക്കാറിനേയും പ്രതിസന്ധിയിലാക്കുന്നുണ്ട്. തൊഴിൽ മേഖലകളിലും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

റഷ്യയുടെ കോവിഡ് വാക്സിനിൻെറ പ്രഖ്യാപനത്തോടെ ആഗോള സമ്പദ്വ്യവസ്ഥയുടെ ചില മേഖലകളിൽ പ്രതീക്ഷയുയർന്നിട്ടുണ്ട്. പക്ഷേ കേന്ദ്രസർക്കാർ റഷ്യയുടെ വാക്സിനെ ഇനിയും അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് റഷ്യയുടെ വാക്സിൻ ഇന്ത്യയിൽ എന്ത് ചലനമുണ്ടാക്കുമെന്ന് വ്യക്തമല്ല. 2020ൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ 3.2 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് ലോകബാങ്ക് പ്രവചനം. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമാണ് ഐ.എം.എഫിൻെറ കണക്കുകൾ. 4.5 ശതമാനം വളർച്ചയാണ് ഐ.എം.എഫ് പ്രവചിക്കുന്നത്. എ.ഡി.ബിയുടെ പ്രവചനം നാല് ശതമാനമാണ്.

ഇന്ത്യയിൽ ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിന് ശേഷം കോവിഡ് കേസുകൾ വൻതോതിൽ ഉയരുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇത് പ്രാദേശിക ലോക്ഡൗണുകൾക്ക് ഇടയാക്കുന്നുണ്ട്. സമ്പദ്വ്യവസ്ഥയിൽ ഇത്തരം ലോക്ഡൗണുകൾ സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയല്ല.

പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വലിയ പദ്ധതികൾ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇതിലൂടെ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാമെന്നും സമ്പദ്വ്യവസ്ഥയിലും ഉണർവുണ്ടാകുമെന്നുമാണ് വിലയിരുത്തൽ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.