ആഭരണ ഇറക്കുമതിയില്‍ വന്‍ വര്‍ധന; ഭൂരിപക്ഷവും ഇന്തോനേഷ്യയില്‍നിന്ന്

ന്യൂഡല്‍ഹി: രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതി കുറക്കാനും കള്ളക്കടത്ത് തടയാനും നടപടി സ്വീകരിക്കുന്നതിനിടെ സര്‍ക്കാറിന് പുതിയ വെല്ലുവിളി. സ്വര്‍ണാഭരണ ഇറക്കുമതി വന്‍തോതില്‍ വര്‍ധിക്കുകയാണ്. അതും ഇന്തോനേഷ്യവഴി. ആസിയാന്‍ രാജ്യങ്ങളുമായുണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാറനുസരിച്ച് രണ്ടുശതമാനം മാത്രമാണ് ഇന്തോനേഷ്യയില്‍നിന്ന് സ്വര്‍ണാഭരണ ഇറക്കുമതിക്ക് ചുങ്കം. മറ്റു രാജ്യങ്ങളില്‍നിന്നാണെങ്കില്‍ ഇത് 15 ശതമാനമാണെന്നതാണ് ഇറക്കുമതി ഇന്തോനേഷ്യ വഴിയാവാന്‍ കാരണം. ഇത്തരം ഇറക്കുമതിക്ക് 35 ശതമാനം മൂല്യ വര്‍ധന നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാറിന് സംശയമുണ്ട്. 2015 സാമ്പത്തിക വര്‍ഷം മൊത്തം 1203 കോടി രൂപയുടെ സ്വര്‍ണാഭരണ ഇറക്കുമതിയാണ് നടന്നതെങ്കില്‍ ഈ വര്‍ഷം ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ മാത്രമിത് 3145 കോടി രൂപയിലത്തെിക്കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം മൊത്തത്തില്‍ ഇന്തോനേഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്തത് 620 കോടി രൂപയുടെ ആഭരണങ്ങളായിരുന്നുവെങ്കില്‍ ഇക്കൊല്ലം ആദ്യപാദത്തില്‍ മാത്രം 2896 കോടി രൂപയുടെ ആഭരണങ്ങളാണത്തെിയത്. ഇതേതുടര്‍ന്ന് റവന്യൂ ഡിപ്പാര്‍ട്മെന്‍റ് വിഷയം ഇന്തോനേഷ്യയുമായി ചര്‍ച്ചചെയ്യണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.