ന്യൂഡൽഹി: നൂറു ശതമാനം ഗ്യാരണ്ടി വാഗ്ദാനം ചെയ്ത് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ഡാബറിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ വിലക്കേർപ്പെടുത്തി. ഇത്തരം ലേബലുകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് റെഗുലേറ്റർ ഇക്കാര്യം അറിയിച്ചത്
"100 ശതമാനം നാച്ചുറൽ", "100 ശതമാനം പ്യുവർ", "100 ശതമാനം പ്യൂരിറ്റി ഗ്യാരന്‍റീഡ്", "100 ശതമാനം ഓർഗാനിക്", "100 ശതമാനം ടെൻഡർ കോക്കനട്ട് വാട്ടർ" എന്നിങ്ങനെയുള്ള അവകാശവാദങ്ങളോടെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിനാണ് ഡാബറി ഇന്ത്യ ലിമിറ്റഡിന് നിരോധന ഉത്തരവ് നൽകിയത്. തേൻ, പശുവിൻ നെയ്യ്, ഭക്ഷ്യഎണ്ണകൾ, ആപ്പിൾ സിഡെർ വിനഗർ, വിർജിൻ വെളിച്ചെണ്ണ, നല്ലെണ്ണ, ഇളനീർ (ടെൻഡർ കോക്കനട്ട് വാട്ടർ), തേങ്ങാപ്പാൽ തുടങ്ങിയ മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളും ഈ ഉത്തരവിന്റെ പരിധിയിൽ വരുന്നു.
2018ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ ചട്ടങ്ങളുടെ ലംഘനമാണ് ഇത്തരം അവകാശവാദങ്ങൾ എന്നാണ് FSSAI വ്യക്തമാക്കി. സാധുവായ FSSAI ഓർഗാനിക് എൻഡോഴ്സ്മെന്‍റ് ഇല്ലാതെയാണ് 'ഡാബർ ഹിമാലയൻ ഓർഗാനിക് ആപ്പിൾ സിഡെർ വിനഗർ', 'ഡാബൂർ ഓർഗാനിക് ഹണി' എന്നിവയിൽ ജൈവിക് ഭാരത് ലോഗോ പ്രദർശിപ്പിച്ചിരിക്കുന്നതെന്നും FSSAI കണ്ടെത്തി. ഇതിനുപുറമെ, പരസ്യ ചട്ടങ്ങൾ പ്രകാരം മിശ്രിത ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് അനുവദനീയമല്ലാത്ത "100 ശതമാനം പ്യൂരിറ്റി" എന്ന അവകാശവാദത്തോടെയാണ് 'ഡാബൂർ ഹോംമേഡ് കോക്കനട്ട് മിൽക്ക്' വിപണനം ചെയ്തതെന്നും റെഗുലേറ്റർ വ്യക്തമാക്കി.
തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ നിർത്തലാക്കാൻ ആവശ്യപ്പെട്ട് ഡാബറിന് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും, "ഡാബറിന്‍റെ ഭാഗത്തുനിന്ന് തൃപ്തികരമായ തിരുത്തൽ നടപടികളൊന്നും ഉണ്ടായിട്ടില്ല" എന്ന് റെഗുലേറ്റർ കൂട്ടിച്ചേർത്തു.
നോട്ടീസിൽ തിരിച്ചറിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും, '100%' തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുള്ള മറ്റ് എല്ലാ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും വിൽപ്പന ഉടനടി നിർത്തിവെക്കാൻ ഡാബർ ഇന്ത്യ ലിമിറ്റഡിനോട് ആവശ്യപ്പെടുകയും, 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. തങ്ങൾ നോട്ടീസ് പരിശോധിച്ചുവരികയാണെന്ന് ഡാബർ ഇന്ത്യ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.