കാട്ടുപന്നികളുടെ ഭീഷണിയൊന്നും ഐസക്കിന്റടുക്കല്‍ വിലപ്പോവില്ല. അവറ്റകള്‍ കൃഷി നശിപ്പിക്കാന്‍ ശ്രമിച്ചാലും കുറേ നശിപ്പിച്ചാലും ഐസക്ക് പിന്മാറാന്‍ തയാറുമല്ല. 2018ല്‍ മികച്ച സംയുക്ത കര്‍ഷകനുള്ള ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ പുരസ്‌കാരം നേടിയ മരുതിമൂട് കൊല്ലായിക്കോട് വീട്ടില്‍ ഐസക്ക് ആണ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പട്ടരുകോണത്ത് 68 സെന്റ് സ്ഥലത്ത് സംയുക്ത കൃഷി ചെയ്യുന്നത്. കാട്ടുപന്നിയുടെ ആക്രമണം പ്രധാനമായും കിഴങ്ങുവര്‍ഗങ്ങളോടാണ്. ഇത്തരം കൃഷികള്‍ മിക്ക കര്‍ഷകരും ഉപേക്ഷിക്കുമ്പോഴാണ് ദൃഡനിശ്ചയത്തോടെ ഐസക്ക് കൃഷി തുടരുന്നത്. സ്വന്തമായി കൃഷിയിടമില്ലെങ്കിലും പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ നൂറു മേനി വിളവ് സാക്ഷാത്കരിക്കുകയാണ് ഈ മാതൃക കര്‍ഷകന്‍. കൃഷിയിടത്തിലെ സഹായികളെ അവിടെത്തന്നെ രണ്ടു വശത്തും കാവല്‍മാടം ഒരുക്കി അവിടെ തന്നെ താമസിപ്പിച്ചാണ് കാട്ടുപന്നികള്‍ കയറി കൃഷി നശിപ്പിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നത്. സഹായികളായ ശശിയും ചെറിയാനും അത് ഭംഗിയായി നിറവേറ്റുന്നുമുണ്ട്. കപ്പ, കാച്ചില്‍, ചേന, ചേമ്പ്, വള്ളിപ്പയര്‍, കൂര്‍ക്ക (ചീവക്കിഴങ്ങ്), പച്ചമുളക്, ചീര, ഏത്തന്‍, പൂവന്‍, റോബസ്റ്റ, ചെങ്കലദി വാഴകള്‍ എന്നിവ ഐസക്കിന്റെ കൃഷിയിടത്തിലുണ്ട്. 22 സെന്റിലെ വെറ്റക്കൊടിയും അദ്ദേഹത്തിന് വരുമാനമാര്‍ഗമാണ്. ജൈവ വളങ്ങളും കീടനാശിനിയുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും കീടബാധ അധികം ഇവിടെയുണ്ടാകാറില്ലെന്നും ഐസക്ക് പറയുന്നു. ഏഴു വര്‍ഷമായി ഇവിടെ കാര്‍ഷികവൃത്തി ചെയ്ത് ഉപജീവനം നടത്തുന്ന ഐസക്കിന് പിന്തുണയുമായി ഭാര്യ ജയയും മക്കളായ ജിതിനയും ലാലുവും ഉണ്ട്. വേനല്‍ക്കാലത്ത് കൃഷിക്ക്് വെള്ളം തേവാനുമൊക്കെ അവരും ഒപ്പമുണ്ടാകും. തന്റെ നാലംഗ കുടുംബത്തിന് പോരായ്മയില്ലാതെ കഴിയാന്‍ കൃഷിയില്‍ നിന്നുള്ള വരുമാനം സഹായിക്കുന്നതായി ഐസക്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.