പ്രതിസന്ധികളെ മറികടന്ന് അടൂര്‍ നഗരസഭയില്‍ പവിഴ ചാവടിയില്‍ ഏലായില്‍ ഉഴുന്ന് വിളഞ്ഞു. നഗരസഭ മുന്‍ കൗണ്‍സിലര്‍ മാത്യു വീരപ്പള്ളിയുടെ ഒരു ഹെക്ടറിലാണ് ഉഴുന്ന് വിളഞ്ഞത്. മാത്യു വീരപ്പള്ളി വയലില്‍ 18 കിലോ 'ആത്മ പ്ളസ്' വിത്താണ് വിതച്ചത്. 2017 മാര്‍ച്ച് അഞ്ചിനാണ് വിത്തിട്ടത് ചെടി 45 ദിവസമാകുമ്പോഴേക്കും പൂത്തു തുടങ്ങി. 90 ദിവസമായപ്പോള്‍ വിളവെടുപ്പിനു പാകമായി.
വര്‍ഷങ്ങള്‍ക്കു മുമ്പ് നെല്‍കൃഷി വ്യാപകമായിരുന്ന കാലത്ത് നെല്‍കൃഷിയുടെ ഇടവേളകളില്‍ എള്ള്, ഉഴുന്ന്, മുതിര എന്നിവ കൃഷി ചെയ്തിരുന്നു. നെല്‍കൃഷിയില്‍ ഇടവേളകൃഷി തിരികെ കൊണ്ടുവരിക എന്ന ഉദ്യമത്തിന്‍്റെ ഭാഗമായാണ് അനുബന്ധകൃഷി പ്രോത്സാഹിപ്പിക്കുന്നതെന്ന് മാത്യു പറഞ്ഞു.
പാരമ്പര്യമായി കിട്ടിയ നാലേക്കര്‍ വയലില്‍ കപ്പ, ഏത്തവാഴ, ചേന, കാച്ചില്‍ തുടങ്ങിയവയും പച്ചക്കറികളും കൃഷി ചെയ്തിരുന്ന ഇദ്ദേഹത്തിന് അടൂര്‍ നഗരസഭയിലെ മികച്ച സമ്മിശ്രകൃഷിക്കാരനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഉഴുന്ന് കൃഷിയിറക്കും മുമ്പ് ചേമ്പ് ആണ് കൃഷി ചെയ്തിരുന്നത്. 2000 കിലോ ചേമ്പ് വിളവെടുത്തുവെന്നും കിലോക്ക് 40 രൂപ വീതം വില ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൃഷി വകുപ്പിന്‍്റെ ആലത്തൂര്‍ വി.എഫ്.സി.കെയില്‍ വിളയിച്ച വിത്ത് അടൂര്‍ നഗരസഭയിലേക്ക് 14 ഹെക്ടറിലേക്കാണ് അനുവദിച്ചിരുന്നത്. ഉഴുന്ന് കൃഷി ചെയ്യാന്‍ ആദ്യം ധൈര്യം കാട്ടിയത് മാത്യു വീരപ്പള്ളിയാണ്. അടൂര്‍ കൃഷി ഓഫിസര്‍ വിമല്‍കുമാര്‍ ആണ് മാത്യുവിന് പ്രചോദനം നല്‍കിയത്. പറക്കോട് ബ്ളോക്ക്് ഉഴുന്ന് കൃഷി പ്രദര്‍ശനതോട്ടമായി മാത്യു വീരപ്പള്ളിയുടെ കൃഷിയിടത്തെ അടൂര്‍ കൃഷിഭവന്‍ പ്രഖ്യാപിക്കുകയും ചെയ്തു. മെയ് അവസാനത്തോടെ വിളവെടുപ്പ് നടത്തുമെന്ന് മാത്യു വീരപ്പള്ളി പറഞ്ഞു. തികഞ്ഞ ശ്രദ്ധയും പരിപാലനവും ശാസ്ത്രീയതയും പുലര്‍ത്തുകയാണെങ്കില്‍ കൃഷി വളരെ ലാഭകരമാകുമെന്നും കൂടുതല്‍ പേര്‍ രംഗത്തേക്ക് ശ്രദ്ധ പതിപ്പിക്കണമെന്ന് മാത്യു വീരപ്പള്ളി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.