മണിമലയാറിന്‍്റെ തീരത്തെ സ്വന്തം കുടുംബവീട്ടുവളപ്പിനെ പച്ചക്കറി കൃഷിയാല്‍ ഹരിതാഭമാക്കിയ പതിനാലുകാരന്‍്റെ മികവിന് സംസ്ഥാന സര്‍ക്കാരിന്‍്റെ അംഗീകാരം ലഭിച്ചപ്പോള്‍ ഒരു ഗ്രാമം തന്നെ അഭിമാനപൂരിതമായി. പത്തനംതിട്ട മല്ലപ്പള്ളി സി.എം.എസ്. സ്കൂള്‍ ഒന്‍പതാം ക്ളാസ്സ് വിദ്യാര്‍ഥി ഷിതിന്‍ ചാക്കോയാണ് സംസ്ഥാനത്തെ ഏറ്റവും നല്ല വിദ്യാര്‍ഥി കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ടത്. പരിയാരം ചേലക്കാപ്പള്ളില്‍ ദീപ്തിയുടെയും ഷിബുവിന്‍റെയും മകനാണ് ഈ കുട്ടികര്‍ഷകന്‍. വിദ്യാലയത്തിലേക്കു പോകും മുന്‍പും മടങ്ങിവന്നശേഷവും സന്ധ്യ വരെ പച്ചക്കറിത്തോട്ടം പരിപാലിക്കുന്ന ഷിതിന്‍ അവധിദിവസങ്ങളില്‍ കിട്ടുന്ന അധിക സമയവും കൃഷിക്കായി നീക്കിവെച്ചിരിക്കുകയാണ്. പയര്‍, പാവല്‍, വഴുതന, വെണ്ട, ചീര തുടങ്ങിയ പച്ചക്കറികള്‍ മുതല്‍ ചോളവും തീറ്റപ്പുല്ലുംവരെ ഇവിടെ ഷിതിന്‍്റെ പരിപാലനത്തില്‍ വളരുന്നു. ഷിതിന്‍ കൃഷി തുടങ്ങിയതില്‍പ്പിന്നെ വീട്ടില്‍ പച്ചക്കറികള്‍ വാങ്ങിയിട്ടില്ല. വിഷമില്ലാത്ത വിളകള്‍ ന്യായവിലയ്ക്ക് അയല്‍വാസികള്‍ക്ക് നല്‍കാനും കഴിയുന്നു. പൂര്‍ണമായും ജൈവകൃഷി രീതിയാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. ആറാം ക്ളാസുമുതല്‍ കൃഷി താല്‍പര്യത്തോടെ ചെയ്തുവരുന്ന ഷിതിന്‍്റെ കൃഷിയിടത്തില്‍ ചോളവും തീറ്റപ്പുല്ലും വരെ ഉണ്ട്. മുത്തച്ഛനും മുത്തശ്ശിയും മാതാവും കൃഷിയെ സഹായിക്കാറുണ്ടെന്ന് ഷിതിന്‍ പറഞ്ഞു. കൂടാതെ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷി ഭവനും കൃഷി ഓഫീസര്‍ റോയി ഐസക്, കൃഷി അസിസ്റ്റന്‍റ് അനുരാജ്, സ്കൂള്‍ പ്രധാനാധ്യാപിക പ്രിന്‍സമ്മ ജോസഫ്, അധ്യാപകര്‍ എന്നിവരും വളരെയധികം പ്രോത്സാഹനം നല്‍കാറുണ്ടെന്നും മുന്‍പും നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഷിതിന്‍ പറഞ്ഞു. പഠനത്തിലും മികച്ചു നില്‍ക്കുന്ന ഷിതിന്‍ സ്കൂള്‍ സ്റ്റുഡന്‍്റ്സ് പൊലീസ് കേഡറ്റുമാണ്. സ്കൂളില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കുമ്പോള്‍ കൃഷി ഓഫീസര്‍ വിളിച്ച് അറിയിച്ചപ്പോഴാണ് അവാര്‍ഡ് വിവരം അറിഞ്ഞത്. സ്വാതന്ത്ര്യദിന ചടങ്ങില്‍ പ്രത്യേക അനുമോദനവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.