80 പശുക്കളും 2000 കോഴികളും വിജയന് പ്രതിമാസം നല്‍കുന്നത് ലക്ഷങ്ങളുടെ വരുമാനം. 2014ലും 2015 ലും ക്ഷീര വികസന വകുപ്പിന്‍റെ തിരുവനന്തപുരം മേഖലയിലെ മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡു നേടിയ തെങ്ങമം മുണ്ടപ്പള്ളി കൊല്ലന്‍റെ തെക്കേതില്‍ വിജയനാണ് പാല്‍സമൃദ്ധിയിലൂടെ ജീവിത വിജയം കൈവരിച്ചത്.
നാലു വര്‍ഷം മുമ്പ് മൂമ്പ് പശുക്കളെ വളര്‍ത്തി ജൈത്രയാത്ര തുടങ്ങിയ വിജയന്‍ ഇപ്പോള്‍ പ്രതിദിനം 550 ലിറ്റര്‍ പാല്‍ പള്ളിക്കല്‍ ചെറുകുന്നം ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നല്‍കുന്നു. രണ്ടര ഏക്കര്‍ സ്ഥലത്ത് ശാസ്ത്രീയരീതിയിലാണ് തൊഴുത്ത് നിര്‍മിച്ചിരിക്കുന്നത്. ഹോള്‍സ്റ്റയിന്‍, ഫ്രീഷ്യന്‍, ജേഴ്സി ഇനങ്ങളിലെ പശുക്കളാണ് ഉള്ളത്. വിജയന്‍ രണ്ടര മുതല്‍ പശുപരിപാലനം ആരംഭിക്കും. സഹായത്തിന് അഞ്ചു തൊഴിലാളികളുമുണ്ട്.
പശുക്കളെ രാവിലെയും വൈകുന്നേരവും കുളിപ്പിച്ച് തീറ്റ നല്‍കും. ഓരോ പശുവിനും രണ്ടു കിലോ തീറ്റ വേണം. യന്ത്രം ഉപയോഗിച്ചും അല്ലാതെയുമാണ് കറവ.
കാലിത്തീറ്റക്ക് അനുദിനം വില വര്‍ധിക്കുന്നതും ഗുണമേന്മയുള്ള തീറ്റയുടെ അഭാവവും നിമിത്തം കോയമ്പത്തൂരില്‍ നിന്ന് ബിയര്‍ വേസ്റ്റും ചോളവും വരുത്തി സംയോജിപ്പിച്ചാണ് തീറ്റ കൊടുക്കുന്നതെന്ന് വിജയന്‍ പറഞ്ഞു. കൂടാതെ നാലര ഏക്കറില്‍ തീറ്റപുല്‍ കൃഷിയുമുണ്ട്.
പള്ളിക്കല്‍ മൃഗാശുപത്രിയുടെയും ക്ഷീരവകുപ്പിന്‍റെയും സഹായങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രചോദനമായെന്ന് അദ്ദേഹം പറഞ്ഞു. നാല് ലക്ഷം രൂപയുടെ ധനസഹായം മൂന്നു വര്‍ഷത്തിനുള്ളില്‍ ലഭിച്ചു. രണ്ടു തവണ ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡും രണ്ടു തവണ പറക്കോട് ബ്ളോക് പഞ്ചായത്തിലെ മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡും വിജയന് ലഭിച്ചിരുന്നു.
ഇറച്ചികോഴികളെ വളര്‍ത്തി വില്‍ക്കാനും പച്ചക്കറി കൃഷി ചെയ്യാനും വിജയന്‍ സമയം കണ്ടത്തെുന്നു. കോഴികള്‍ക്ക് ആവശ്യമായ ചൂടു നല്‍കാന്‍ ലൈറ്റുകളും ശാസ്ത്രീയമായി തീറ്റയും വെള്ളവും ക്രമീകരിച്ചിരിക്കുന്നു. വിവിധ തരം പച്ചക്കറികളും വിജയന്‍്റെ തൊടിയിലുണ്ട്. ശുഭാപ്തി വിശ്വാസവും അല്‍പം ക്ഷമയും ജോലി ചെയ്യാനുുള്ള മനസുമുണ്ടെങ്കില്‍ പശു വളര്‍ത്തല്‍ മാത്രമല്ല ഏതു കൃഷിയും ആദായകരമാക്കമെന്ന് വിജയന്‍ സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.