വിലയിടിഞ്ഞ് ഏലം കൃഷി നഷ്ടത്തിലായതോടെയാണ് മറ്റൊരു കൃഷിയെക്കുറിച്ച് വെള്ളാരംകുന്ന് പറമ്പകത്ത് സജി തോമസ് ചിന്തിച്ചത്. ആ ചിന്ത റോസാപൂക്കളുടെ കൃഷിയുടെ ലോകത്താണ് സജി തോമസിനെ കൊണ്ടെത്തിച്ചത്. അത്യാധുനിക പോളി ഹൗസ് നിര്‍മിച്ച് അതിനകത്ത് കൃഷി ചെയ്യുക എന്നത് പരമ്പരാഗതമായി ഏലം കൃഷി ചെയ്ത് വന്നിരുന്ന സജി തോമസിന് പുതിയൊരു അനുഭവമായിരുന്നു. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍റെ ധനസഹായത്തോടെ 1000 ച.മീ. വലുപ്പത്തിലുള്ള പോളി ഹൗസ് നിര്‍മിക്കുകയായിരുന്നു ആദ്യം ചെയ്തത്. കുമളി കൃഷിഭവന്‍ സഹായവും കൂടി കിട്ടിയതോടെ സജി തോമസിന്‍റെ ഹൈടെക് റോസാപൂകൃഷി യാഥാര്‍ഥ്യമായി.
പ്രതിദിനം 1000 പൂക്കള്‍വരെ സജിയുടെ റോസാപൂന്തോട്ടത്തില്‍ നിന്ന് വില്‍പനക്കായി ശേഖരിക്കുന്നുണ്ട്. സജിയും ഭാര്യയും മക്കളുമാണ് വിപണനത്തിന് ചുക്കാന്‍ പിടിക്കുന്നത്. രണ്ട് തൊഴിലാളികള്‍ സഹായിക്കാനുണ്ട്. ‘റോസാപൂകൃഷി’ തന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചെന്ന് സജി പറയുന്നു. ഏലം കൃഷിയിലൂടെ നല്ല വരുമാനം എന്നത് മിക്കപ്പോഴും ‘കിനാവാ’ണ്. പത്തും പതിനഞ്ചും വര്‍ഷത്തിനിടക്ക് ഒരിക്കല്‍ മാത്രമാണ് ഏലത്തിന് നല്ല വില കിട്ടുന്നത്. മറ്റുള്ള കാലയളവില്‍ കൃഷി മിക്കവാറും പരാജയമാണ്. എന്നാല്‍, റോസാപൂകൃഷി എന്നും നല്ല മാര്‍ക്കറ്റുള്ള കൃഷിയാണ്.
ഒരു പൂവിന് ആറു മുതല്‍ 13 രൂപവരെ വില കിട്ടും. എത്ര പൂക്കളുണ്ടെങ്കിലും വിറ്റുപോകുമെന്ന മെച്ചവും ഉണ്ട്. ലോക്കല്‍ മാര്‍ക്കറ്റില്‍ പോലും റോസിന് നല്ല ഡിമാന്‍ഡുണ്ട്. നല്ല നിറവും വലുപ്പവുമുള്ള റോസാപൂമൊട്ടുകള്‍ പാകമാകുമ്പോള്‍ തന്നെ പ്രത്യേക പരിചരണം നല്‍കി മുറിച്ചെടുക്കും. മൊട്ടുകള്‍ വിരിഞ്ഞു പോകാതിരിക്കാന്‍ പ്രത്യേക വലയിട്ട് സംരക്ഷിക്കും. ശേഖരിക്കുന്ന പൂമൊട്ടുകള്‍ പ്രത്യേകം ഇനം തിരിച്ച് പാക്ക് ചെയ്ത് വിപണനത്തിനായി കെട്ടിവെക്കും. റോസ്, മഞ്ഞ, വെള്ള, ചുമപ്പ് തുടങ്ങി വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള പൂക്കള്‍ സജിയുടെ പൂത്തോട്ടത്തിലുണ്ട്. മഞ്ഞക്കും ചുവപ്പിനും പ്രത്യേക ഡിമാന്‍ഡുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.