ഇറച്ചി കോഴിക്കുഞ്ഞുങ്ങള്‍, കോഴിത്തീറ്റ, മരുന്ന് എന്നിവ സര്‍ക്കാറില്‍നിന്ന് സൗജന്യം. കോഴികളെ വീട്ടുമുറ്റത്തെ ഷെഡില്‍ വളര്‍ത്തിയതേയുള്ളൂ; 45 ദിവസം കഴിഞ്ഞപ്പോള്‍ നേടിയത് 1.62 ലക്ഷം രൂപ. വിഴിഞ്ഞം ഉച്ചക്കട വട്ടവിള പത്മ ഭവനില്‍ ഗോപന്‍െറ ഭാര്യ എം.എസ്. ബീനക്കാണ് ഈ നേട്ടം.
സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവുമധികം തുക ഈയിനത്തില്‍ സമ്പാദിച്ച ബീനയെ കഴിഞ്ഞ ദിവസം വകുപ്പു മന്ത്രി കെ.പി. മോഹനന്‍ വീട്ടിലത്തെി അനുമോദിച്ചിരുന്നു. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കിവരുന്ന കെപ്കോ ഇന്‍റഗ്രേഷന്‍ പദ്ധതിയനുസരിച്ചാണ് ബീനക്ക് ഈ നേട്ടം കൈവരിക്കാനായത്. കോഴി വളര്‍ത്താനാവശ്യമായ സ്ഥലം, ഷെഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സ്വന്തമായുള്ള ആര്‍ക്കും ബീനയുടേതിന് സമാനമായ നേട്ടം കൈവരിക്കാമെന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, മാനേജിങ് ഡയറക്ടര്‍ ഡോ.വി. സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.
കോര്‍പറേഷന്‍െറ ഫാമില്‍ ഉല്‍പാദിപ്പിച്ച ഇറച്ചിക്കോഴി കുഞ്ഞുങ്ങള്‍, സ്വന്തം ഫാക്ടറിയില്‍ ഉല്‍പാദിപ്പിച്ച കോഴിത്തീറ്റ, മരുന്ന് എന്നിവ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കും. ഇന്‍റഗ്രേഷന്‍ സൂപ്പര്‍വൈസര്‍മാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവര്‍ യഥാസമയം ഫാം സന്ദര്‍ശിച്ച് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.
കോഴികള്‍ക്ക് 45 ദിവസം പ്രായമാകുമ്പോള്‍ കോര്‍പറേഷന്‍ തന്നെ തിരിച്ചെടുത്ത് സ്വന്തം സംസ്കരണ കേന്ദ്രത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ സംസ്കരണത്തിലൂടെ കെപ്കോ ചിക്കന്‍ തയാറാക്കാം. കര്‍ഷകന് വളര്‍ത്തുകൂലിയായി കിലോക്ക് 10 രൂപ വരെ ലഭിക്കും. 45 ദിവസ വളര്‍ച്ചയില്‍ കോഴിയൊന്നിന് ശരാശരി രണ്ടു കി.ഗ്രാം ഭാരം ലഭിക്കുമത്രെ. കോഴിക്കുഞ്ഞുങ്ങളും തീറ്റയും സ്വന്തം ഫാക്ടറികളില്‍ ഉല്‍പാദിപ്പിച്ചവയെന്നതിനാല്‍ കെപ്കോ ചിക്കന് പാര്‍ശ്വ ഫലങ്ങളില്ളെന്നതും നേട്ടമാണെന്ന് മാര്‍ക്കറ്റിങ് മാനേജര്‍ സുകുമാരന്‍ നായര്‍ പറഞ്ഞു.
ബീനയുടെ ഫാമില്‍ ഒക്ടോബര്‍ 23ന് 7938 ഇറച്ചി കോഴിക്കുഞ്ഞുങ്ങളെയാണ് കെപ്കോ വളര്‍ത്താന്‍ ഏല്‍പിച്ചത്. 7632 ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ അവര്‍ വളര്‍ത്തി തിരികെ നല്‍കി. കോഴികളുടെ തൂക്കമനുസരിച്ച് ഇവര്‍ക്ക് 1,62,038 രൂപ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.