മാനന്തവാടി: വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയ 2016ലെ കര്‍ഷക തിലകം സംസ്ഥാന അവാര്‍ഡിനര്‍ഹയായ എം.എസ്. ഹര്‍ഷയിലൂടെ വാളാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പൊന്‍തിളക്കം. എട്ടാം ക്ളാസുകാരിയായ ഹര്‍ഷ സ്വന്തം പുരയിടത്തിലെ 20 സെന്‍റ് സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തത്. റെഡ് ലേഡി, കാബേജ്, ക്വാളിഫ്ളവര്‍ തുടങ്ങി 30ലേറെ പച്ചക്കറികള്‍ തീര്‍ത്തും ജൈവ രീതിയിലാണ് കൃഷിചെയ്തത്. ഈ മികവ് അവാര്‍ഡിനര്‍ഹയാക്കുകയായിരുന്നു. ജൈവവളം, ജൈവ കീടനാശിനികള്‍, മണ്ണിര കമ്പോസ്റ്റ് മുതലായവ വീട്ടില്‍തന്നെയാണ് ഉല്‍പാദിപ്പിച്ചത്.
പച്ചക്കറികള്‍ വീട്ടാവശ്യത്തിന് എടുത്ത് ബാക്കിയുള്ളവ ഇരുമനത്തൂര്‍ വെജിറ്റബ്ള്‍ സംഘത്തിന് നല്‍കുന്നു. ഇരുമനത്തൂര്‍ മീത്തല്‍ സുരേഷിന്‍െറയും സുചിത്രയുടെയും മകളാണ്. ചെറുപ്പത്തിലെ രക്ഷിതാക്കളുടെ കൃഷിയില്‍ പങ്കാളിയായതാണ് സ്വന്തമായി കൃഷിചെയ്യാന്‍ പ്രേരണയായത്. തേനിച്ച വളര്‍ത്തല്‍, പക്ഷിമൃഗാദികളുടെ പരിചരണം എന്നിവയും ഹര്‍ഷയുടെ ഒഴിവ് സമയങ്ങളിലെ ഹോബിയാണ്.
തവിഞ്ഞാല്‍ കൃഷി ഓഫിസര്‍ അരുണ്‍ കുമാര്‍, കൃഷി, അസിസ്റ്റന്‍റ് വിനോദിനി ഇരുമനത്തൂര്‍, ഇ.വി.എസ് പ്രസിഡന്‍റ് ജയരാമന്‍, അധ്യാപകരായ സി. സര്‍ഗ, ജാസ്സ്, സൂസന്‍ എന്നിവരാണ് കൃഷിക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പ്രോത്സാഹനവും നല്‍കിയതെന്ന് ഹര്‍ഷ പറയുന്നു. രണ്ടു വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ഷകതിലകം അവാര്‍ഡ് ആദ്യമായാണ് ജില്ലക്ക് ലഭിക്കുന്നത്. കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് നാണക്കേടാണെന്ന യുവജനതയുടെ തോന്നലുകള്‍ക്ക് ഒരു തിരുത്ത് നല്‍കുകയാണ് ഈ കൊച്ചു മിടുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.