‘ഇറാനെതിരെ ആണവായുധം പ്രയോഗിക്കാൻ പെന്റഗണിന് നിർദേശം നൽകുന്നു’; ട്രംപിനെ ഉടൻ പുറത്താക്കണമെന്ന് ടക്കർ കാൾസൺ

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഉടൻതന്നെ പദവിയിൽനിന്ന് പുറത്താക്കണമെന്ന് ടക്കർ കാൾസൺ. 'ദി ടക്കർ കാൾസൺ ഷോ' എന്ന പോഡ്‌കാസ്റ്റിലാണ് മുൻ ഫോക്സ് ന്യൂസ് അവതാരകൻ കൂടിയായ കാൾസൺ ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ആണവായുധങ്ങൾ പ്രയോഗിക്കാൻ തുനിയുന്നുണ്ടെന്നും അത് നടപ്പിലാക്കാൻ ട്രംപിനെ അനുവദിക്കരുതെന്നും കാൾസൺ ആവശ്യപ്പെട്ടു.

ആണവ ആയുധങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു ഭരണാധികാരിക്കും നേതൃസ്ഥാനത്ത് തുടരാനുള്ള അർഹതയില്ല. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയാണ് വേണ്ടത്. മനുഷ്യരാശിയെ മുഴുവൻ നശിപ്പിക്കുന്ന ആണവാക്രമണ സാധ്യതയെക്കുറിച്ച് സംസാരിക്കുന്ന ഭരണാധികാരിയെ എന്തുകൊണ്ട് ഉടൻ നീക്കം ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ട്രംപിനെതിരെയുള്ള മുൻകാല ഇംപീച്ച്മെന്റ് ശ്രമങ്ങളെ താൻ ശക്തമായി എതിർത്തിരുന്നുവെങ്കിലും, ആണവായുധ പ്രയോഗം സംബന്ധിച്ച ചർച്ചകൾ 'റെഡ് ലൈൻ' ലംഘിക്കുന്നതാണ്. ഇറാനെതിരെയുള്ള യുദ്ധത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് പെന്റഗണിൽ ചർച്ചകൾ നടന്നിട്ടുണ്ട്. ട്രംപ് ഇത്തരമൊരു നീക്കത്തിന് പെന്റഗണിനെ നിരന്തരം പ്രേരിപ്പിച്ചതായും കാൾസൺ അഭിപ്രായപ്പെട്ടു.

ഡോണൾഡ് ട്രംപിന്റെ മുൻകാല വിശ്വസ്തനും യാഥാർത്ഥ്യ നിരീക്ഷകനുമായ ടക്കർ കാൾസൺ. പാർട്ടി ആശയങ്ങളോടും ട്രംപിന്റെ നിലപാടുകളോടുള്ള കടുത്ത വിയോജിപ്പും കാരണം റിപ്പബ്ലിക്കൻ പാർട്ടിയുമായുള്ള ബന്ധം ജൂണിൽ കാൾസൺ വിച്ഛേദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിദേശനയങ്ങളിലെ കടുത്ത അഭിപ്രായ ഭിന്നതകൾ തുറന്നുകാട്ടിക്കൊണ്ട് ട്രംപിനെതിരെ അദ്ദേഹം നിരവധി തവണ രംഗത്തുവന്നിരിക്കുന്നത്. അതേസമയം, ടക്കർ കാൾസന്റെ പുതിയ പ്രസ്താവനയോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Tucker Carlson Calls for Trump’s Immediate Removal Over Iran Nuclear Strike Push

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.