തെഹ്റാൻ: ഇറാനിലെ പ്രധാന ആണവനിലയങ്ങളിലൊന്നായ നതാൻസിനോടു ചേർന്ന് കഴിഞ്ഞയാഴ്ച നടന്ന സ്ഫോടനം ആസൂത്രിത ആക്രമണമാണെന്ന സംശയം ബലപ്പെടുന്നു. രാജ്യത്തെ സുപ്രധാന ആണവനിലയങ്ങളിലൊന്നായ നതാൻസിന് സംഭവത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ഇറാൻ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആണവനിലയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ അഗ്നിബാധയും സ്ഫോടനവും റിപ്പോർട്ട് ചെയ്തത്.
നിലയത്തിന് കേടുപാടുകൾ കുറവാണെന്നായിരുന്നു തുടക്കത്തിൽ ഔദ്യോഗിക വിശദീകരണം. ഇൻഡസ്ട്രിയൽ ഷെഡിൽ തീ പടരുകയായിരുന്നുവെന്നും വാർത്തക്കുറിപ്പ് വിശദീകരിച്ചു. എന്നാൽ, യുറേനിയം ആണവ ഇന്ധനമായി മാറ്റുന്ന ആത്യാധുനിക സെൻട്രിഫ്യൂഗുകൾ അതിവേഗം കറങ്ങുന്ന ഇടമാണ് ഇതെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്.
അഗ്നിബാധ ഇറാൻ ആണവ പദ്ധതിയുടെ വേഗം കുറക്കുമെന്ന് ദേശീയ ആണവ ഇന്ധനസമിതി വക്താവ് ബഹ്റൂസ് കമാൽവന്ദി പറഞ്ഞു. സ്ഫോടനത്തിൽ തകർന്ന കെട്ടിടത്തിനു പകരം കൂടുതൽ വലുപ്പമുള്ള പുതിയ നിർമിതി അതിവേഗം സജ്ജമാകുമെന്നും അദ്ദേഹം ഔദ്യോഗിക വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നതാൻസ് നിലയത്തിലെ സ്ഫോടനത്തിനുപിന്നാലെ ശനിയാഴ്ച രണ്ടു വ്യവസായകേന്ദ്രങ്ങളിൽ കൂടി സ്ഫോടനമുണ്ടായിരുന്നു. ഇേതക്കുറിച്ചും സംശയമുണർന്നിട്ടുണ്ട്. പിന്നിൽ ഇസ്രായേലാണെന്ന സംശയങ്ങളെ സാധൂകരിക്കുന്ന പ്രസ്താവനകളുമായി ചില നേതാക്കൾ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗിക വിശദീകരണമില്ല.
അതിനിടെ, ഗൾഫ് കടൽത്തീരങ്ങളോടു ചേർന്ന് ‘ഭൂഗർഭ മിസൈൽ നഗരങ്ങൾ’ പൂർത്തിയാക്കിയതായി ഇറാൻ റവലൂഷനറി ഗാർഡ്സ് നാവിക മേധാവി റിയർ അഡ്മിറൽ അലി റാസ തൻസീരി പറഞ്ഞു.
പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ച് ഇസ്രായേൽ
ടെൽ അവീവ്: പുതിയ ചാര ഉപഗ്രഹമായ ‘ഒഫെക് 16’ ഇസ്രായേൽ വിക്ഷേപിച്ചു. തിങ്കളാഴ്ച പുലർച്ച നാേലാടെ ബഹിരാകാശത്തേക്കു പറന്ന ഉപഗ്രഹത്തിൽനിന്ന് ഒരാഴ്ചക്കകം ആദ്യ ചിത്രങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇറാെൻറ ആണവപദ്ധതികൾ നിരീക്ഷിക്കാൻ ‘ഒഫെക് 16’ പ്രയോജനപ്പെടുത്തുമെന്ന് ഇസ്രായേൽ റേഡിയോ റിപ്പോർട്ട് ചെയ്തു. സുരക്ഷ അതിപ്രധാനമാണെന്ന് പ്രതിരോധ മന്ത്രി ബെന്നി ഗ്രാൻറ്സും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.