ഇസ്ലാമാബാദ്: ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്) സ്ഥാപകനേതാക്കളിലൊരാളായ അമാനുല്ല ഖാന്‍ (80) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കശ്മീരിലെ പ്രധാന നേതാക്കളിലൊരാളായ അദ്ദേഹം 1986ല്‍ പാകിസ്താനില്‍ സ്ഥിരതാമസമാക്കുന്നതിനു മുമ്പ് അമേരിക്കയിലായിരുന്നു. 1984ല്‍ ബിര്‍മിങ്ഹാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന രവീന്ദ്ര മാത്രെയെ കൊലപ്പെടുത്തിയതിനുപിന്നിലെ ബുദ്ധികേന്ദ്രം അമാനുല്ല ഖാനാണെന്നാണ് കരുതപ്പെടുന്നത്. അതിനിടയിലാണ് മഖ്ബൂല്‍ ഭട്ടുമായി ചേര്‍ന്ന് ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് രൂപവത്കരിക്കുന്നത്. രക്തരൂഷിത പോരാട്ടങ്ങളാല്‍ കലുഷിതമായ ’80കളില്‍ കശ്മീരില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ സ്വാധീനമുറപ്പിച്ചപ്പോള്‍ പതിയെ അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു.
പാക് അധീന കശ്മീരിലെ അസ്തര്‍ ജില്ലയിലെ ഗില്‍ഗിതിലാണ് അമാനുല്ല ഖാന്‍െറ ജനനം. ഏകമകള്‍ അസ്മ കശ്മീര്‍ വിഘടനവാദി നേതാവ് സജ്ജാദ് ഖനി ലോണിന്‍െറ ഭാര്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.