ഉൽക്കകൾ ഭൂമിയെ തകർക്കുമോ? അവ എവിടെനിന്ന് വരുന്നു?

ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉൽക്കകൾ (Meteors). സെക്കൻഡിൽ 11 മുതൽ 70 വരെ കിലോമീറ്റർ വേഗത്തിലാണ് ഇവ വരുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വായുവുമായുള്ള ഘർഷണം (friction) മൂലം ചൂടു പിടിക്കുന്നു. സാധാരണ ഗതിയിൽ ഇവ അന്തരീക്ഷത്തിൽവെച്ച് കത്തിത്തീരും. അതാണ് രാത്രി സമയങ്ങളിൽ ചിലപ്പോൾ നാം ആകാശത്ത് കാണുന്ന അതിവേഗം സഞ്ചരിക്കുന്ന തീപ്പൊരികൾ. ഏതാനും സെക്കൻഡുകൾ കൊണ്ട് കത്തിത്തീരുന്നതുകൊണ്ടാണ് അവ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത്.

വരുന്ന ഉൽക്കകൾ വളരെ വലിയവയാണെങ്കിൽ അവ പൂർണമായും കത്തിത്തീരില്ല. അപ്പോൾ അവയുടെ അവശിഷ്ടങ്ങൾ ഭൂമിയിലെത്തും. ഇവയാണ് ഉൽക്കശിലകൾ (Meteorites). കുറഞ്ഞത് 4.5 കിലോഗ്രാം എങ്കിലും ഭാരമുള്ള ഉൽക്കശിലക്കേ ജ്വലനത്തെ അതിജീവിച്ച് സൂക്ഷ്മരൂപത്തിലെങ്കിലും ഭൂമിയിലെത്താനാവൂ. ടൺ കണക്കിന് ഭാരമുള്ള ഉൽക്കാശിലകളും അത്യപൂർവമായി ഭൂമിയിലെത്താറുണ്ട്. തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ ഹോബയിൽ 70 ടണും ഗ്രീൻലാൻറിൽ 40 ടണും ഭാരമുള്ള ഉൽക്കശിലകൾ കണ്ടെത്തിയിട്ടുണ്ട്. വലിയ ഉൽക്കകൾക്ക് ഉറച്ച ഭൂമിയിൽപോലും ആഴത്തിൽ ഗർത്തങ്ങളുണ്ടാക്കാൻ കഴിയും. അമേരിക്കയിലെ അരിസോണയിൽ 40,000 വർഷങ്ങൾക്ക് മുമ്പ് ഉൽക്കപതനത്തിലൂടെ രൂപപ്പെട്ട ബാരിഞ്ചർ ഗർത്തം വളരെ പ്രസിദ്ധമാണ്. 1.2 കിലോമീറ്റർ വ്യാസമുണ്ട് ഈ ഗർത്തത്തിന്. ഉൽക്കപതനത്തിലൂടെയാണ് ചന്ദ്രെൻറയും ബുധെൻറയും ഉപരിതലത്തിൽ നിറയെ ഗർത്തങ്ങളുണ്ടായത്്.


നാശനഷ്ടമുണ്ടാകുമോ?

ഉൽക്കപതനങ്ങൾക്ക് ഭൂമിയിൽ വലിയ നാശനഷ്ടങ്ങൾ വിതക്കാനാവും. 1908 ജൂൺ 30ന് ഉത്തരസൈബീരിയയിലെ പോട്കമെനായ തുംഗസ്കയിൽ ഉണ്ടായ അതികഠിനമായ ഉൽക്കാവർഷം കാരണം 50 ചതുരശ്രകിലോമീറ്റർ വനം കത്തി നശിച്ചു. ഇതിനെത്തുടർന്നുണ്ടായ ഭൂകമ്പത്തിൽ എൺപത് ലക്ഷം മരങ്ങൾ വീഴുകയും ആയിരക്കണക്കിന് മാനുകൾ ചാവുകയും ചെയ്തു. രൂക്ഷമായ ചുഴലിക്കാറ്റ്, കടൽക്ഷോഭം എന്നിവയും ഇത് സൃഷ്ടിച്ചു.

1947 ഫെബ്രുവരി 12ന് സൈബീരിയയിലെ ഉസൂരിയിലുണ്ടായ ഉൽക്കപതനം മൂലം നൂറ്റി ഇരുപതോളം ഗർത്തങ്ങൾ രൂപപ്പെട്ടു. ഇവയിൽ മിക്കവക്കും വലിയ ഇരുനില കെട്ടിടത്തിനെ ഒളിപ്പിക്കാനുള്ള ആഴമുണ്ടായിരുന്നു. ഉസൂരി പ്രദേശത്തു നിന്നും 37 ടണോളം ഉൽക്കാശിലകൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തിൽപെട്ട 1745 കിലോഗ്രാം ഭാരമുള്ള സിഘോട്ട് ആലിൻ ആണ് ഗവേഷണാർഥം പരീക്ഷണശാലയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവും വലിയ ഉൽക്കാശില. ഒരു മൈൽ വലുപ്പമുള്ള ഒരു ഉൽക്ക ഭൂമിയിലിടിച്ചാൽ അതുണ്ടാക്കുന്ന ആഘാതം മൂലം ലോകജനസംഖ്യയുടെ നാലിലൊന്ന് നശിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. അവയുടെ പിണ്ഡം, വേഗത, ഭൂമിയുടെ ഭ്രമണ–പരിക്രമണ വേഗത എന്നിവയെല്ലാം പരിഗണിച്ചാണ് ഈ കണക്കുകൂട്ടൽ.

എന്നും ഉൽക്ക വീഴുന്നുണ്ടോ?

ഭൂമിയിലേക്ക് വരുന്ന ഒരു മില്ലീമീറ്ററിെൻറ പത്തിലൊന്നിൽ കുറവ് വലുപ്പമുള്ള ഉൽക്കാദ്രവ്യങ്ങളുടെ വേഗത അന്തരീക്ഷവായുവിെൻറ വിസ്ക്കസ് ബലം കാരണം സെക്കൻഡിൽ ഏതാനും സെൻറിമീറ്റർ ആയി കുറയുന്നു. അതിനാൽ, അവ കത്താതെ നിരന്തരം ഭൂമിയിൽ വീണുകൊണ്ടിരിക്കും.

ദിനം പ്രതി ഏതാണ്ട് പതിനായിരം ടൺ ഉൽക്കാദ്രവ്യങ്ങൾ ഇങ്ങനെ ഭൂമിയിൽ പതിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. ചില കൃത്രിമോപഗ്രഹങ്ങളിൽ, ബഹിരാകശത്തു വെച്ച് ഇവയെ ശേഖരിച്ച് പഠനവിധേയമാക്കാനുള്ള സംവിധാനങ്ങളുണ്ട്. ഹിമാലയത്തിൽനിന്നും കടൽത്തറകളിലെ നിക്ഷേപങ്ങളിൽനിന്നും ഉൽക്കാംശങ്ങളുടേതു മാത്രമായ നേർത്ത പാടകൾ വേർതിരിച്ചെടുക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ട്.

ചില കാലങ്ങളിൽ ആകാശത്ത് ചില പ്രത്യേക ഭാഗങ്ങളിൽ ഉൽക്കവർഷങ്ങൾ കാണാറുണ്ട്. ഒരു മണിക്കൂറിൽ അമ്പതിലേറെ ഉൽക്കകൾ പതിക്കുന്ന പെഴ്സിഡ്സ് ഉൽക്കവർഷം (ജൂൈല 23–ആഗസ്റ്റ് 20), ജെമിനിഡ് ഉൽക്കാവർഷം (ഡിസംബർ 7–16) എന്നിവയും മറ്റ് ഉൽക്കവർഷങ്ങളും ആകർഷകമായ കാഴ്ചകളാണ്. സൂര്യനെ ചുറ്റുന്ന ഭൂമി വാൽനക്ഷത്രങ്ങളിൽ നിന്നും വേർപ്പെട്ടു പോകുന്ന വാലിലെ ദ്രവ്യങ്ങൾ ചലിക്കുന്ന പാതയെ മുറിച്ചുകടക്കുമ്പോഴാണ് ഇത്തരം ഉൽക്കാവർഷങ്ങൾ ഉണ്ടാകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.