ലോകം മിഴിതുറക്കുന്നു, അക്ഷരവെളിച്ചത്തിലേക്ക്

1965ൽ നിരക്ഷരത നിർമാർജനത്തെക്കുറിച്ച് ആലോചിക്കാൻ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ യോഗം ചേർന്നു. ഇറാനിലെ തെഹ്റാനിൽ ചേർന്ന ഈ സമ്മേളനം സെപ്റ്റംബർ എട്ടിനാണ് ആരംഭിച്ചത്. ഇതിെൻറ സ്മരണ നിലനിർത്താനും ലോകവ്യാപകമായി സാക്ഷരതയുടെ പ്രാധാന്യം വിശദീകരിക്കുന്നതിനുമായാണ് 1966 മുതൽ സെപ്റ്റംബർ എട്ട് ലോക സാക്ഷരത ദിനമായി ആചരിക്കുന്നത്. 1967 മുതൽ, അന്തർദേശീയ തലത്തിൽ ആചരണം വ്യാപകമായി.

''Literacy for a human-centred recovery: Narrowing the digital divide''

2021ലെ അന്താരാഷ്ട്ര സാക്ഷരത ദിനം മുന്നോട്ടുവെക്കുന്നത് 'മനുഷ്യകേന്ദ്രീകൃതമായ ഒരു വീണ്ടെടുക്കലിനായുള്ള സാക്ഷരത: ഡിജിറ്റൽ വിഭജനം കുറക്കുക' എന്ന വിഷയമാണ്.

കോവിഡ്-19 രൂക്ഷമായതോടെ കഴിഞ്ഞ രണ്ടുവർഷമായി ലോകത്തെ പഠനമേഖല ഒന്നടങ്കം പ്രതിസന്ധിയിലാണ്. ഇത് മുമ്പുണ്ടായിരുന്ന നിരക്ഷരരുടെ സംഖ്യ പിന്നെയും കൂട്ടി എന്നാണ് യുനെസ്കോയുടെ കണക്കുകൾ പറയുന്നത്. നിരവധി സാക്ഷരത പരിപാടികൾ നിർത്താൻ നിർബന്ധിതരായി.

സമ്പൂർണ സാക്ഷരതാ വിളംബര റാലിയിൽനിന്ന് (ഫയൽ ചിത്രം)

സാക്ഷര കേരളം

1991 ഏപ്രിൽ 18നാണ് ആ സ്വപ്നം യാഥാർഥ്യമായത്. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ നടന്ന മഹാസമ്മേളനത്തിൽ ചേലക്കോടൻ ആയിശ എന്ന പഠിതാവ് കേരളം സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചു. കേരളം സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ രാജ്യത്തെ ആദ്യ സംസ്ഥാനം എന്ന അപൂർവ നേട്ടത്തിലുമെത്തി.

ചേലക്കോടൻ ആയിശ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്തുന്നു (ഫയൽ ചിത്രം)

സാക്ഷരതാപ്രവർത്തനത്തിെൻറ ആരംഭം

1960കളുടെ അവസാനത്തോടെയാണ് ആസൂത്രിത സാക്ഷരതാപ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത്. സർക്കാർ ഏജൻസികളുടെ നേതൃത്വത്തിലുള്ള സാക്ഷരതാപ്രവർത്തനം കേരളത്തിൽ ആരംഭിക്കുന്നത് 1968ലാണ്. ഇതാകട്ടെ ഇന്ത്യയിൽ ആരംഭിച്ച ഗ്രാമീണ സാക്ഷരത പദ്ധതിയുടെ ഭാഗമായിരുന്നു. പിന്നീട് 1978ൽ സംസ്ഥാന സർക്കാർ വയോജന വിദ്യാഭ്യാസ വകുപ്പിനു നൽകുകയും പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു. 1978ൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ദേശീയ വയോജന വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് ഈ കാലഘട്ടത്തിൽ സാക്ഷരത പ്രവർത്തനങ്ങൾ സജീവമായത്. സമ്പൂർണ സാക്ഷരത പ്രഖ്യാപനകാലത്ത് സാക്ഷരത സമിതികൾ രൂപവത്കരിച്ച് വിപുലമായ സാക്ഷരത പ്രവർത്തനങ്ങളിലേക്ക് പോകുംവരെ വയോജന വിദ്യാഭ്യാസ വകുപ്പ് നിലനിന്നു. സർവകലാശാലകളുടെ വയോജന വിദ്യാഭ്യാസ വ്യാപന വിഭാഗങ്ങൾ, കാൻഫെഡ്, കേരള ഗ്രന്ഥശാല, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, മിത്രാനികേതൻ, കേരള ഗാന്ധി സ്മാരക നിധി, ആകാശവാണി നിലയങ്ങൾ, കേരള സർവകലാശാലയുടെ ലിറ്ററസി ഫോറം, സ്റ്റേറ്റ് റിസോഴ്സ് സെൻറർ തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സാക്ഷരത യജ്ഞത്തെ ജനകീയമാക്കി മാറ്റുന്നതിനായി പ്രവർത്തിച്ചു.


കോട്ടയം, എറണാകുളം, ഏഴോം പഞ്ചായത്ത്

1989ൽ കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാലയിലെ നാഷനൽ സർവിസ് സ്കീമിെൻറ സഹകരണത്തോടെ കോട്ടയം നഗരസഭയും ജില്ല ഭരണകൂടവും സംയുക്തമായി നടത്തിയ 100 ദിവസം നീണ്ട സാക്ഷരത പ്രവർത്തനത്തിലൂടെ അതേവർഷം മാർച്ച് നാലിന് കോട്ടയം ഇന്ത്യയിലെ സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണമായി മാറി. 'വെളിച്ചമേ നയിച്ചാലും' എന്ന പേരിൽ അറിയപ്പെട്ട സാക്ഷരത കാമ്പയിനിലൂടെ എറണാകുളം ജില്ല 1990 ഫെബ്രുവരി നാലിന് സമ്പൂർണ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. ഇതിെൻറ തുടർച്ചയായാണ് കേരളത്തെ സമ്പൂർണ സാക്ഷരത സംസ്ഥാനമാക്കാനുള്ള യജ്ഞത്തിലേക്ക് വഴിനടത്തിയത്. സാക്ഷരത യജ്ഞത്തിലൂടെ 12.5 ലക്ഷം നിരക്ഷരരെയാണ് അക്ഷരങ്ങളുടെ ലോകത്ത് എത്തിച്ചത്. കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്താണ് ആദ്യമായി സാക്ഷരത നേടിയ ഗ്രാമപഞ്ചായത്ത്. 1986ലാണ് ഇത്്.


നടന്നടുക്കുന്നു, സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസത്തിലേക്ക്

അനൗപചാരിക വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പാണ് സാക്ഷരത മിഷൻ വഴി നടപ്പാക്കുന്ന തുല്യത പരിപാടി. നാലാംതരം തുല്യത, ഏഴാംതരം തുല്യത, പത്താംതരം, ഹയർ സെക്കൻഡറി എന്നിങ്ങനെയുള്ള തുല്യത കോഴ്സുകളാണ് നടത്തിവരുന്നത്. സംസ്ഥാനത്തെ അനൗപചാരിക വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായിരുന്നു സാക്ഷരത മിഷൻ നടത്തിയ അതുല്യം സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി. ഈ പദ്ധതിയിലൂടെ കേരളം സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.   

Tags:    
News Summary - International Literacy Day september 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.