ഡ്രാക്കുളപ്പള്ളിയിൽ

1897ൽ ബ്രാം സ്റ്റോക്കർ രചിച്ച നോവൽ ഡ്രാക്കുള. ചരിത്രവും സംസ്‌കാരവും ഇടകലര്‍ന്നുനില്‍ക്കുന്ന റുമേനിയ രാജ്യം. കൂറ്റന്‍ കോട്ടകളും പള്ളികളുംകൊണ്ട് ചരിത്ര പ്രസിദ്ധമായിടം. കാർപത്യൻ മലമുകളിലുള്ള ഡ്രാക്കുളക്കോട്ട. കരിങ്കല്ല് വിരിച്ച് മനോഹരമാക്കിയ നടപ്പാതകളും കുന്തത്തില്‍ തറച്ച മനുഷ്യരൂപങ്ങളും രാത്രിയില്‍ ഓരിയിടുന്ന കുറുനരികളുടെ നിഴല്‍ചിത്രങ്ങളും മനസ്സിൽ മിന്നിമറഞ്ഞു.

യൂറോപ്പിലെ അത്ഭുതങ്ങളിലൊന്നാണ് റുമേനിയയിലെ ഏറ്റവും വലിയ ഈ കോട്ടയെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. ഡ്രാക്കുളക്കോട്ടക്ക് സമാനമായ ഒരു ഡ്രാക്കുളപ്പള്ളി ഇങ്ങ് ഇടുക്കിയിലുമുണ്ട്. ഇടുക്കിയുടെ കുടിയേറ്റ മേഖലകളിലൊന്നായ ഉപ്പുതറക്കടുത്ത് ലോൺട്രി രണ്ടാം ഡിവിഷനിലാണ് ലൂസിഫർ സിനിമയിലെ പൊട്ടിപ്പൊളിഞ്ഞ ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഹോളിവുഡ് ഹൊറര്‍ സിനിമകളിലും നോവലുകളിലും കണ്ടതും കേട്ടതുമായ ഡ്രാക്കുളക്കോട്ടയും പരിസരങ്ങളുമായിരുന്നു പള്ളിയിലേക്കുള്ള യാത്രയിൽ മനസ്സ് നിറയെ. പച്ചപ്പരവതാനി വിരിച്ച തേയിലത്തോട്ടങ്ങൾക്ക് നടുവിൽ സ്ഥിതിചെയ്യുന്ന ഇടുക്കിയിലെ ചീന്തലാർ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന സെന്റ് ആൻഡ്രോസ് ചർച്ച് അഥവാ ഡ്രാക്കുളപ്പള്ളി. പരമ്പരാഗത രീതിയിൽ നിർമാണം പൂർത്തീകരിച്ച ഒരു മനോഹര ദേവാലയം. ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് ഈ ക്രിസ്തീയ ദേവാലയത്തെ പുറംലോകമറിഞ്ഞത്.

  ഡ്രാക്കുളപ്പള്ളി ലൂസിഫർ സിനിമയിൽ


മാമലകളുടെ നാടായ ഇടുക്കിയുടെ പശിമരാശിയുള്ള മണ്ണ് തേയിലക്കൃഷിക്ക് യോജിച്ചതാണെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ 1800കളിൽ ഇന്നത്തെ ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് കടന്നുവന്നു. ചെങ്കുത്തായ മലനിരകളും സമതലങ്ങളും തേയിലച്ചെടികളാൽ ഹരിതാഭമാക്കുന്നതിൽ പങ്കാളികളാക്കിയ അധ്വാനശീലരായ മനുഷ്യരുടെ ആത്മീയതയുടെ പൂർത്തീകരണത്തിനായി ഗോത്തിക് മാതൃകയിൽ പണികഴിപ്പിച്ച മൂന്നു ക്രിസ്തീയ ദേവാലയങ്ങളിൽ ഒന്നാണ് ചീന്തലാർ ലോൺട്രീ എസ്റ്റേറ്റിലെ സെന്റ് ആൻഡ്രോസ് ദേവാലയം, അഥവാ ഇന്നത്തെ ഡ്രാക്കുളപ്പള്ളി.

1952 ഫെബ്രുവരി 15ന് ജെ.എം. വില്കി എന്ന സായിപ്പാണ് ഇതിന്റെ പണികഴിപ്പിച്ചത്. സി.എസ്.ഐ സഭയുടെതായിരുന്നെങ്കിലും മാർത്തോമ, ഓർത്തഡോക്സ്, യാക്കോബായ സഭകൾ ഊഴംവെച്ച് ആരാധന നടത്തിയിരുന്ന ഒരു യൂനിയൻ ചർച്ചായിരുന്നു ഇത്. പിന്നീട് വിവിധ പ്രദേശങ്ങളിൽ ഓരോ വിഭാഗങ്ങൾക്കും സ്വന്തം ദേവാലയങ്ങൾ വന്നതോടെ ഈ പള്ളി അനാഥമായി. വർഷങ്ങൾക്കുശേഷം സി.എസ്.ഐ ഈസ്റ്റ്‌ കേരള മഹായിടവക വീണ്ടും ഇതേറ്റെടുത്തു. പുതിയ വികാരിയായ കെ.എ. ലൂക്കോസിന്റെ നേതൃത്വത്തിൽ ആരാധന പുനരാരംഭിക്കുകയും ചെയ്തു.

ചീന്തലാർ എസ്റ്റേറ്റിലെ മൂന്നു ഡിവിഷനുകളിൽനിന്നായി 50ഓളം വിശ്വാസികൾക്കുവേണ്ടി കെ.എ. ലൂക്കോസ്, ഡീകൻ അരുൺ ജോസഫ്, ഇവാഞ്ചലിസ്റ്റ് ജോണി ആന്റണി എന്നിവരുടെ നേതൃത്വത്തിൽ മാസത്തിലെ രണ്ടാം ഞായറാഴ്ചകളിൽ രാവിലെ 11ന് വിശുദ്ധ കുർബാന നടത്തിവരുന്നു. കാലപ്പഴക്കംകൊണ്ട് നാശത്തിന്റെ വക്കിലെത്തിയ പള്ളിയെ ഒരു മലയാള സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അതിന്റെ അണിയറ പ്രവർത്തകർ, പള്ളിക്കമ്മിറ്റിയെ സമീപിക്കുകയും തുടർന്ന് അവർ തമ്മിലുള്ള ധാരണപ്രകാരം പള്ളി പുനരുദ്ധരിക്കുകയും ഇന്നു കാണുന്ന രൂപത്തിലാക്കുകയും ചെയ്തു. മൊട്ടക്കുന്നുകൾക്കിടയിൽ തീർത്തും ഒറ്റപ്പെട്ടുനിൽക്കുന്ന ദേവാലയവും പരിസരവും ആരെയും മനംമയക്കും.

മനോഹരമായ തേയിലത്തോട്ടങ്ങൾക്ക് നടുവിൽ നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന സെന്റ് ആൻഡ്രോസ് ദേവാലയത്തിന്റെ കഥ പുറംലോകമറിയാൻ ‘ഡ്രാക്കുള’ നോവലും ലൂസിഫർ സിനിമയും വേണ്ടിവന്നു എന്നുള്ളത് കൗതുകകരമാണ്. ചരിത്ര പ്രാധാന്യമുള്ള സെന്റ് ആൻഡ്രോസ് ദേവാലയത്തെ ഡ്രാക്കുളപ്പള്ളിയെന്നും ലൂസിഫർ പള്ളിയെന്നും മറ്റും വിളിക്കുന്നതിൽ ഇവിടുത്തെ വിശ്വാസികൾക്ക് കടുത്ത അമർഷമുണ്ടെങ്കിലും സ്മൃതിപഥങ്ങളിൽനിന്നുമറഞ്ഞ് കാലഹരണപ്പെട്ടുപോകുമായിരുന്ന ദേവാലയത്തെ വീണ്ടെടുത്തതിന്റെ സന്തോഷത്തിലാണവർ.

Tags:    
News Summary - In Draculapalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.