ഷൂട്ടൗട്ടിൽ പോളണ്ടിനെ പരാജയപ്പെടുത്തി​ പറങ്കിപ്പട സെമിയിൽ

മാഴ്സെ: ഒരു പെനാല്‍റ്റി ദുരന്തം തീര്‍ത്ത മുറിവില്‍ തേങ്ങുന്ന ഫുട്ബാള്‍ ആരാധക ലോകത്തെ ഇക്കുറി ഭാഗ്യം തുണച്ചു. യൂറോകപ്പില്‍ പോര്‍ചുഗല്‍-പോളണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നപ്പോള്‍ കോപ അമേരിക്ക ഫൈനലില്‍ മെസ്സിക്കു പറ്റിയ പിഴവ് ക്രിസ്റ്റ്യാനോക്കുണ്ടായില്ല.
പോളണ്ടിനെതിരെ ഷൂട്ടൗട്ടിലെ ആദ്യ കിക്കെടുക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയപ്പോള്‍ കോപ ഫൈനല്‍ ഷൂട്ടൗട്ടിലെ ദുരന്തചിത്രമായിരുന്നു ഫുട്ബാള്‍ ലോകത്തിന്‍െറ മനസ്സില്‍. നിശ്ശബ്ദ ഗാലറിയെ സാക്ഷിയാക്കി നടന്നടുത്ത ക്രിസ്റ്റ്യാനോ ചുംബിച്ച പന്തിനെ പെനാല്‍റ്റി സ്പോട്ടില്‍ സ്ഥാപിച്ച് പിന്നിലേക്ക് ഏതാനും ചുവടുകള്‍.  മുന്നില്‍ കരുത്തനായ പോളിഷ് ഗോളി ലൂകാസ് ഫാബിയാന്‍സ്കി. റഫറിയുടെ വിസിലിനുപിന്നാലെ ദീര്‍ഘമായ നെടുവീര്‍പ്പില്‍ ഊര്‍ജം ആവാഹിച്ച ക്രിസ്റ്റ്യാനോ ഓടിയടുത്ത് തൊടുത്ത വലങ്കാലന്‍ ഷോട്ടില്‍ പന്ത് വലയുടെ വലതുമൂലയിലേക്ക്. പോര്‍ചുഗലിന് ആത്മവിശ്വാസം ഇരട്ടിപ്പിച്ച തുടക്കം. എങ്കിലും കളിയുടെ താരമായത് പോര്‍ചുഗല്‍ ഗോള്‍ കീപ്പര്‍ റൂയി പട്രിഷ്യോയും സ്ട്രൈക്കര്‍ റിക്കാര്‍ഡോ ക്വറെസ്മയും. ഷൂട്ടൗട്ടില്‍ പോളണ്ടിന്‍െറ നാലാം കിക്കെടുത്ത യാകുബ് ബ്ളാസികോവ്സ്കിയുടെ ഷോട്ട് പട്രീഷ്യോ തടുത്തിട്ടപ്പോള്‍, അടുത്ത നിര്‍ണായകമായ കിക്ക് വലയിലത്തെിച്ചാണ് ക്വറെസ്മ താരമായത്.

പോര്‍ചുഗലിന് അഞ്ചാം സെമി
നിശ്ചിത സമയത്തും അധികസമയത്തും പൊരുതിയിട്ടും 1-1ന് സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അവിടെ ക്രിസ്റ്റ്യാനോയില്‍ തുടങ്ങിയ പറങ്കിപ്പട 5-3ന്‍െറ ജയവുമായി യൂറോകപ്പിന്‍െറ സെമിയിലേക്ക്. കളിയുടെ രണ്ടാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ഗോളില്‍ പിന്നിലായിപ്പോയ പോര്‍ചുഗല്‍ ആദ്യ പകുതി പിരിയുംമുമ്പേ ഒരു ഗോള്‍ തിരിച്ചടിച്ച് ഒപ്പമത്തെിയിരുന്നു. 33ാം മിനിറ്റില്‍, നാനിയുടെ ബാക്ഹീല്‍ ക്രോസില്‍ ഗോള്‍വല കുലുക്കി കൗമാരതാരം റെനറ്റോ സാഞ്ചസാണ് സമനില സമ്മാനിച്ചത്.
രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോക്ക് മൂന്ന് സുവര്‍ണാവസരങ്ങള്‍ പിറന്നെങ്കിലും ഗോളിമാത്രം മുന്നില്‍നില്‍ക്കെ കളിമറന്ന അവസ്ഥയായി. ഒറ്റപ്പെട്ട ചില അവസരങ്ങളില്‍ നാനിയും സെഡ്രിച്ചും സ്വാര്‍ഥരായി ലോങ്റേഞ്ചിന് ശ്രമിച്ചപ്പോള്‍ ഉറച്ച ഗോളവസരങ്ങളും പോര്‍ചുഗലിന് പാഴായി. ഷൂട്ടൗട്ടില്‍ ക്രിസ്റ്റ്യാനോക്കു പുറമെ, റെനറ്റോ സാഞ്ചസ്, ജോ മൗടീന്യോ, നാനി, ക്വറെസ്മ എന്നിവര്‍ പോര്‍ചുഗലിനായി വലകുലുക്കിയപ്പോള്‍ പോളണ്ടിനായി റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ആദ്യ കിക്ക് ലക്ഷ്യത്തിലത്തെിച്ചു. അര്‍കാഡിയുസ് മിലിക്, കാമില്‍ ഗിലിക് എന്നിവരും വലകുലുക്കി. ബ്ളാസികോവ്സ്കിയെടുത്ത നാലാം കിക്ക് പോളണ്ടിന്‍െറ സെമിപ്രതീക്ഷകള്‍ തച്ചുടച്ചു. വെയില്‍സ്-ബെല്‍ജിയം രണ്ടാം ക്വാര്‍ട്ടറിലെ വിജയികളാവും യൂറോ സെമിയില്‍ പോര്‍ചുഗലിന്‍െറ എതിരാളി. തുടര്‍ച്ചയായി രണ്ടാം യൂറോകപ്പിലാണ് പോര്‍ചുഗലിന്‍െറ സെമി പ്രവേശം. ആകെ അഞ്ചാം സെമി ബര്‍ത്തും. കഴിഞ്ഞതവണ മൂന്നാം സ്ഥാനക്കാരായാണ് ക്രിസ്റ്റ്യാനോയുടെ ടീം മടങ്ങിയത്.

യൂറോകപ്പില്‍ വലകുലുക്കാനാവാതെ നിരാശപ്പെടുത്തിയ ബയേണ്‍മ്യൂണിക് ടോപ് സ്കോറര്‍ ലെവന്‍ഡോവ്സ്കി 100ാം സെക്കന്‍ഡില്‍തന്നെ സ്കോര്‍ ചെയ്തപ്പോള്‍ പോളണ്ടിന്‍െറ ദിനമെന്നായിരുന്നു പ്രതീക്ഷിച്ചത്. ആദ്യ ടച്ചിനു പിന്നാലെ കുതിച്ച പന്ത് വിങ്ങില്‍നിന്നും പോര്‍ചുഗല്‍ പ്രതിരോധത്തെ കബളിപ്പിച്ച് കാമില്‍ മറിച്ചുനല്‍കിയപ്പോള്‍ ലെവന്‍ഡോവ്സ്കിയുടെ നിറയൊഴിക്കലിനെ തടയാന്‍ കഴിഞ്ഞില്ല. പക്ഷേ, ക്രിസ്റ്റ്യാനോയും സാഞ്ചസും നാനിയും ചേര്‍ന്ന് എളുപ്പത്തില്‍ പോര്‍ചുഗലിനെ കളിയില്‍ തിരിച്ചത്തെിച്ചു. നിരന്തര മുന്നേറ്റങ്ങളുമായാണ് ഇവര്‍ പോളിഷ് പ്രതിരോധത്തെ പരീക്ഷിച്ചത്. 33ാം മിനിറ്റില്‍ സാഞ്ചസിന്‍െറ ഗോളിനുപിന്നാലെ ഇരു പകുതികളിലും അവസരങ്ങള്‍ പിറന്നെങ്കിലും ഗോളായില്ല.

 

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT