ഇഞ്ചുറി ടൈമില്‍ ഗോള്‍; ഗോവക്കെതിരെ പുണെക്ക് സമനില(2-2)

പുണെ: കേരളത്തില്‍ കണ്ട പുണെയായിരുന്നില്ല ബാലെവാഡിയിലത്തെിയപ്പോള്‍. കൊച്ചിയില്‍ കളിയും ആക്രമണവും മറന്നവര്‍, ഞായറാഴ്ച വിങ്ങുകളിലൂടെ പന്തൊഴുക്കി ആവേശത്തോടെ കളം നിറഞ്ഞു കളിച്ച് ശരിക്കും പുണെയായി. ഏറിയ സമയവും പിന്നില്‍ നിന്നിട്ടും ആത്മവിശ്വാസം കൈവിടാതെ പൊരുതി ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റില്‍ നേടിയ ഗോളിലൂടെ ഒന്നാം നമ്പറുകാരായ എഫ്.സി ഗോവയെ 2-2ന് സമനിലയില്‍ തളച്ച് പുണെ വിലപ്പെട്ട് പോയന്‍റ് നേടി. ഇഞ്ചുറി ടൈമില്‍ അഡ്രിയാന്‍ മുട്ടു നേടിയ ഗോളിലൂടെയായിരുന്നു സമനില.

കേരളത്തോടേറ്റ തോല്‍വി കോച്ച് ഡേവിഡ് പ്ളാറ്റിനെയും ടീമിനെയും ഏറെ പ്രതിരോധത്തിലാക്കിയതോടെ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ പുണെയുടെ വരുതിയിലായിരുന്നു കളിയുടെ ആദ്യ മുഹൂര്‍ത്തങ്ങള്‍. തുന്‍ചായ് സാന്‍ലി, കാലു ഉച്ചെ തുടങ്ങി നാലുപേരുടെ മാറ്റവുമായാണ് പ്ളാറ്റ് ടീമിനെ ഇറക്കിയത്. ഗോവ ഇലവനില്‍ റൊമിയോ ഫെര്‍ണാണ്ടസും എത്തി.

32ാം മിനിറ്റില്‍ യൂജിന്‍സണ്‍ ലിങ്ദോയുടെ ഗോളിലൂടെ ആതിഥേയര്‍ ലീഡ് നേടി പ്രതീക്ഷകള്‍ക്ക് പച്ചപ്പേകിയെങ്കിലും അല്‍പായുസ്സില്‍ എല്ലാം കരിഞ്ഞു. രണ്ടു മിനിറ്റിനകം റാഫേല്‍ കോളോയുടെ മിന്നുന്ന ഗോളില്‍ സീകോയുടെ ഗോവ സമനില പിടിച്ച് പുണെക്കാരെ ഞെട്ടിച്ചു. കളി മുറുകി ആദ്യ പകുതി പിരിയും മുമ്പ് ഗോവ വീണ്ടും സ്കോര്‍ ചെയ്തതോടെ വിരുന്നുകാരായി ബാലെവാഡിയിലെ ഹീറോകള്‍. 44ാം മിനിറ്റില്‍ ജൊനാഥന്‍ ലൂകയുടെ ബൂട്ടിലൂടെയായിരുന്നു ഗോവയുടെ ലീഡ് പിറന്നത്.

രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ പ്രതിരോധം ആയുധമാക്കിയ ഗോവയും ആക്രമണം മുഖമുദ്രയാക്കിയ പുണെയുമായി മൈതാനത്തെ കാഴ്ച. വിങ്ങിലൂടെ പുണെ ആഞ്ഞുശ്രമിച്ചെങ്കിലും ലൂസിയാനോയും അര്‍നോളിന്‍ ഗ്രിഗറിയും ചേര്‍ന്ന് ഗോവന്‍ ഗോള്‍മുഖം കാത്തു. വെസ്ലി വെര്‍ഹോകും തുന്‍ചായ് സാന്‍ലിയും അവസാന മിനിറ്റില്‍ കളത്തിലിറങ്ങിയതോടെ വിങ്ങുകളിലൂടെ തിരിച്ചടിക്കാനുള്ള പുണെ നീക്കത്തിന് അതിവേഗവുമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.