കോഹ്ലി ഐ.സി.സി ഏകദിന ടീം ക്യാപ്റ്റന്‍; അശ്വിന്‍ ടെസ്റ്റ് ടീമില്‍ 

ദുബൈ: ഇന്ത്യയെ ടെസ്റ്റ് പരമ്പരകളില്‍ തുടരന്‍ ജയത്തിലേക്ക് നയിച്ച നായകന്‍ വിരാട് കോഹ്ലിക്ക് നറുക്കുവീണത് ഐ.സി.സി ഏകദിന ടീമിന്‍െറ നായകസ്ഥാനത്തേക്ക്. ടെസ്റ്റ് ടീമിന്‍െറ നായകനായിട്ടും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും കോഹ്ലി ഐ.സി.സി ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചതുമില്ല. ടീമില്‍ ഇടം കണ്ടത്തെിയത് ഒരേയൊരു ഇന്ത്യക്കാരന്‍ മാത്രം. രവിചന്ദ്ര അശ്വിന്‍.

കോഹ്ലി നയിക്കുന്ന ഏകദിന ടീമില്‍ രോഹിത് ശര്‍മ, രവീന്ദ്ര ജദേജ എന്നീ ഇന്ത്യക്കാരുമുണ്ട്. ഇംഗ്ളണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കാണ് ഐ.സി.സി ടെസ്റ്റ് ടീമിന്‍െറ ക്യാപ്റ്റന്‍. ആസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരാണ് ടെസ്റ്റിലും ഏകദിനത്തിലും ടീമില്‍ സ്ഥാനം പിടിച്ചത്. 

ഐ.സി.സിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും ഇന്ത്യയുടെ ആര്‍. അശ്വിന്‍ നേടിയപ്പോള്‍ ഏകദിനത്തിലെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ക്വിന്‍റണ്‍ ഡി കോക് അര്‍ഹനായി. ട്വന്‍റി -20യിലെ മികച്ച പ്രകടനത്തിന് വെസ്റ്റിന്‍ഡീസിന്‍െറ കാര്‍ലോസ് ബ്രാത്വെയ്റ്റിനെ തെരഞ്ഞെടുത്തു. 

എമര്‍ജിങ് ക്രിക്കറ്ററായി ബംഗ്ളാദേശിന്‍െറ മുസ്തഫിസുര്‍ റഹ്മാനെയും സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരത്തിന് പാക് ടെസ്റ്റ് ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖിനെയും അസോസിയേറ്റ് ക്രിക്കറ്ററായി അഫ്ഗാനിസ്താന്‍െറ ഓപണര്‍ മുഹമ്മദ് ഷഹ്സാദിനെയും തെരഞ്ഞെടുത്തു. 
ട്വന്‍റി -20യിലെയും ഏകദിനത്തിലെയും മികച്ച വനിത ക്രിക്കറ്റ് താരം ന്യൂസിലന്‍ഡ് താരം സുസീ ബേറ്റ്സിനെ തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കക്കാരനായ മരിയാസ് എറാസ്മസ് ആണ് മികച്ച അമ്പയര്‍.

ഐ.സി.സി ടെസ്റ്റ് ടീം: അലിസ്റ്റര്‍ കുക്ക് (ക്യാപ്റ്റന്‍), ജോ റൂട്ട്, ജോണി ബെയ്ര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്സ് (ഇംഗ്ളണ്ട്), ഡേവിഡ് വാര്‍ണര്‍, ആദം വോഗസ്, മിച്ചല്‍ സ്റ്റാര്‍ക്, സ്റ്റീവ് സ്മിത്ത് (ആസ്ട്രേലിയ), ആര്‍. അശ്വിന്‍ (ഇന്ത്യ), കെയ്ന്‍ വില്യംസണ്‍ (ന്യൂസിലന്‍ഡ്), രങ്കണ ഹെറാത്ത് (ശ്രീലങ്ക), ഡെയ്ല്‍ സ്റ്റെയിന്‍ (ദക്ഷിണാഫ്രിക്ക)

ഐ.സി.സി ഏകദിന ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, രവീന്ദ്ര ജദേജ (ഇന്ത്യ), ക്വിന്‍റണ്‍ ഡി. കോക് (വിക്കറ്റ് കീപ്പര്‍), എബി ഡിവില്ലിയേഴ്സ്, കഗീസോ റബദ, ഇംറാന്‍ താഹിര്‍ (ദക്ഷിണാഫ്രിക്ക), ജോസ് ബട്ലര്‍ (ഇംഗ്ളണ്ട്), ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്, മിച്ചല്‍ മാര്‍ഷ് (ആസ്ട്രേലിയ), സുനില്‍ നരെയ്ന്‍ (വെസ്റ്റിന്‍ഡീസ്).

Tags:    
News Summary - virat kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.