ന്യൂഡല്‍ഹി: ഇംഗ്ളണ്ടിനെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് 2.83 കോടി ചെലവഴിക്കാന്‍ ബി.സി.സി.ഐക്ക് സുപ്രീംകോടതി അനുമതി നല്‍കി. ബി.സി.സി.ഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ പ്രത്യേകാനുമതി തേടി സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് എ.എം. ഖാന്‍വില്‍കാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് അനുമതി നല്‍കിയത്.
ഏകദിന-ട്വന്‍റി20 മത്സരങ്ങള്‍ക്കു മാത്രം 3.79 കോടി വേണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടെങ്കിലും എല്ലാ മത്സരങ്ങള്‍ക്കുംകൂടി 2.83 കോടി ചെലവിടാനേ കോടതി അനുമതി നല്‍കിയുള്ളൂ. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ട്വന്‍റി20 മത്സരങ്ങളുമാണ് ഇനി പരമ്പരയില്‍ ബാക്കിയുള്ളത്. രണ്ട് ടെസ്റ്റുകള്‍ക്കായി 1.33 കോടി ചെലവിടും. ഓരോ ഏകദിന-ട്വന്‍റി20 മത്സരങ്ങള്‍ക്കും 25 ലക്ഷം വീതം ചെലവിടാമെന്നും കോടതി അറിയിച്ചു.
മത്സരങ്ങളുടെ ചെലവുവിവരങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം കോടതി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ഓരോ മത്സരങ്ങളുടെയും വരവുചെലവ് കണക്കുകള്‍ അറിയാന്‍ കോടതിക്ക് താല്‍പര്യമുണ്ടെന്നും ഇക്കാര്യങ്ങള്‍ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്ക് 58.66 ലക്ഷം രൂപ വീതം ചെലവഴിക്കാന്‍ ബി.സി.സി.ഐക്ക് കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.