തിരുവനന്തപുരം: പച്ചപ്പാടത്തെ കളിമൺതട്ടിൽ പൊടിപാറാൻ ഇനി നാലുനാൾ മാത്രം. ഇന്ത്യ -വ െൻസ്റ്റിൻഡീസ് ട്വൻറി-20 പരമ്പരയിലെ രണ്ടാം മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് വേദിയാകുമ്പോൾ കേരളക്കരയൊന്നാകെ ആവേശത്തിമിർപ്പിലാണ്. ആറു ദിവസത്തിനുള്ളില്‍ 81 ശതമാനം ടിക്കറ്റും വിറ്റഴിഞ്ഞതായി കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
ബാറ്റിലേക്ക് പന്തൊഴുകിയെത്തുന്നരീതിയിൽ യെല്ലോ ക്ലേയിലാണ് കാര്യവട്ടത്തെ അഞ്ച് വിക്കറ്റുകളും തയാറാക്കിയിരിക്കുന്നത്. സിക്സറുകളുടെ ഘോഷയാത്ര കാണികൾക്ക് സമ്മാനിക്കുന്നതിന് വിക്കറ്റിൽ അൽപം പുല്ല് നിർത്തുന്ന പണി മാത്രമാണ് ബാക്കി.
സ്പിന്നർമാർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുന്ന റെഡ് സോയിൽ വിക്കറ്റുകളാണ് നേരത്തേ ഗ്രീൻഫീൽഡിൽ ഉണ്ടായിരുന്നത്. എന്നാൽ, കാണികളെ ആകർഷിക്കാൻ റൺ ഒഴുകണമെന്ന ബി.സി.സി.ഐ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ഈ സീസൺ മുതലാണ് കളിമണ്ണിൽ പിച്ചുകൾ തീർത്തത്. ദക്ഷിണാഫ്രിക്ക എ ടീമിെൻറ ഇന്ത്യൻ പര്യടനത്തിൽ ഒരുക്കിയതും ഇത്തരം വിക്കറ്റുകളായിരുന്നു.
സഞ്ജു വി. സാംസണിെൻറ തട്ടുപൊളിപ്പൻ പ്രകടനവും (48 പന്തിൽ 91) ഇതേ കളിമൺ തട്ടിലായിരുന്നു. ബൗളർമാർക്ക് ശവപ്പറമ്പാകുന്ന പിച്ചിൽ ഇരുടീമിലെയും വമ്പനടിക്കാർ റൺ വാരുമെന്നകാര്യത്തിൽ ക്യൂറേറ്റർ ബിജുവിന് സംശയമൊന്നുമില്ല.
വെസ്റ്റിൻഡീസ് ചതിക്കുമോ? പിച്ച് എന്തുതന്നെയായായും അതിെൻറ സ്വഭാവഗുണങ്ങളൊന്നും നോക്കാൻ വിൻഡീസ് താരങ്ങളെ കിട്ടില്ല. അതുതന്നെയാണ് കളി കാണാൻ ടിക്കറ്റെടുത്തവരുടെ പേടിയും. കഴിഞ്ഞവർഷം കേരളപ്പിറവി ദിനത്തിൽ നടന്ന ഏകദിന മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിനാണ് കരീബിയൻ സംഘത്തെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 31.5 ഓവറിൽ 104 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയാകട്ടെ 14.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ പകൽ രാത്രി മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയവർ സൂര്യനസ്തമിക്കുംമുമ്പേ വീടുകളിലെത്തി. അഫ്ഗാനിസ്താനെതിരെ നടന്ന ട്വൻറി-20ൽ 2-1ന് മുട്ടുമടക്കിയശേഷമാണ് വെസ്റ്റിൻഡീസ് സംഘം ഇന്ത്യയിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.