പെലെ
ഗ്വാഡലഹാര: ഫുട്ബോൾ ഇതിഹാസം പെലെയുടെ ഓർമകൾ പുതുക്കിക്കൊണ്ട് മെക്സിക്കൻ നഗരമായ ഗ്വാഡലഹാരയിൽ അദ്ദേഹത്തിന്റെ കൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്തു. ബ്രസീലിയൻ ദേശീയ ടീമിനൊപ്പം പെലെ കൈവരിച്ച സമാനതകളില്ലാത്ത നേട്ടങ്ങളുടെ സ്മരണക്കായാണ് വ്യാഴാഴ്ച പ്രതിമ സ്ഥാപിച്ചത്. മൂന്ന് ലോകകപ്പ് കിരീടങ്ങൾ നേടിയിട്ടുള്ള പെലെ, 1970ൽ തന്റെ അവസാന ലോകകപ്പ് കിരീടം സ്വന്തമാക്കിയത് മെക്സിക്കോയുടെ മണ്ണിലായിരുന്നു.
‘ഇവിടെ കളിച്ച് മികച്ച ഗോൾ നേടിയ ആ മഹാപ്രതിഭയുടെ സ്മാരകം ഹലിസ്കോയിലെ ജനങ്ങൾക്കും ഇവിടെയെത്തുന്ന സന്ദർശകർക്കും ലഭിക്കുന്ന വലിയൊരു സമ്മാനമാണ്’ ഹലിസ്കോ ഗവർണർ പാബ്ലോ ലെമസ് പറഞ്ഞു. പെലെ ഗ്വാഡലഹാരയെ അത്രമേൽ സ്നേഹിച്ചിരുന്നുവെന്നും 1970ൽ മെക്സിക്കൻ ജനത നൽകിയ ഹൃദ്യമായ സ്വീകരണത്തോടെ ബ്രസീൽ ടീം ഈ നഗരവുമായി പ്രണയത്തിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
9.5 മീറ്റർ (31 അടി) ഉയരമുള്ള ഈ വെങ്കല പ്രതിമ ഗ്വാഡലഹാരയിലെ 'പ്ലാസ ബ്രസീൽ' എന്ന പൊതുചത്വരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. 1970, 1986 ലോകകപ്പുകൾക്ക് വേദിയായ പ്രശസ്തമായ ഹലിസ്കോ സ്റ്റേഡിയത്തിന് പുറത്താണ് ഈ ചത്വരം സ്ഥിതി ചെയ്യുന്നത്. 1970ലെ ലോകകപ്പ് യാത്രയിൽ ബ്രസീൽ തങ്ങളുടെ ആദ്യ റൗണ്ട്, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങൾ കളിച്ചത് ഈ സ്റ്റേഡിയത്തിലായിരുന്നു. തുടർന്ന് മെക്സിക്കോ സിറ്റിയിലെ അസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഇറ്റലിയെ പരാജയപ്പെടുത്തിയാണ് ബ്രസീൽ അന്ന് കിരീടം ചൂടിയത്.
വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഈ നഗരത്തിലെത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ഈ പ്രതിമ ഒരു പ്രധാന ആകർഷണ കേന്ദ്രമായി മാറുമെന്നും ഗവർണർ വ്യക്തമാക്കി. വരാനിരിക്കുന്ന ലോകകപ്പിൽ നാല് നിർണ്ണായക ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കാണ് ഗ്വാഡലഹാര വേദിയാകുന്നത്.
ജൂൺ 12: ദക്ഷിണ കൊറിയ v/s ചെക്ക് റിപ്പബ്ലിക്
ജൂൺ 18: മെക്സിക്കോ v/s ദക്ഷിണ കൊറിയ
ജൂൺ 23: കൊളംബിയ v/s കോംഗോ
ജൂൺ 26: ഉറുഗ്വേ v/s സ്പെയിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.