ഭുവനേശ്വർ: 76ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ് ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വെള്ളിയാഴ്ച ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിൽ കിക്കോഫ്. നിലവിലെ ചാമ്പ്യന്മാരായ കേരളവും മുൻ ജേതാക്കളായ ഗോവയും തമ്മിൽ രാവിലെ ഒമ്പതിന് കാപിറ്റൽ ഫുട്ബാൾ അരീനയിലാണ് ആദ്യ കളി.
ഉച്ചക്ക് ശേഷം മൂന്നിന് ഇതേ വേദിയിൽ മഹാരാഷ്ട്ര- ഒഡിഷ, ഒ.എഫ്.എ സ്റ്റേഡിയത്തിൽ പഞ്ചാബ്-കർണാടക മത്സരങ്ങളും നടക്കും. രണ്ട് ഗ്രൂപ്പുകളിലായി ആറ് വീതം ടീമുകളാണ് പോരിനിറങ്ങുന്നത്.
'എ'യിൽ കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ് എന്നിവരും 'ബി'യിൽ ഡൽഹി, മേഘാലയ, റെയിൽവേസ്, സർവിസസ്, ബംഗാൾ, മണിപ്പുർ എന്നിവരുമാണുള്ളത്. ഗ്രൂപ് ജേതാക്കളും രണ്ടാം സ്ഥാനക്കാരും സെമി ഫൈനലിലെത്തും. സെമിയും ഫൈനലും സൗദി അറേബ്യയിൽ നടത്താനാണ് തീരുമാനം.
ഏഴ് തവണ ജേതാക്കളും എട്ട് പ്രാവശ്യം റണ്ണേഴ്സപ്പുമായിട്ടുണ്ട് കേരളം. അഞ്ച് വട്ടം കിരീടം ചൂടിയ ഗോവയാവട്ടെ എട്ട് ഫൈനലുകളിലും തോറ്റു. കഴിഞ്ഞ വർഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ബംഗാളിനെ തോൽപിച്ചാണ് കേരളം ചാമ്പ്യന്മാരായത്.
ഇപ്രാവശ്യം നോക്കൗട്ടിൽ ഗ്രൂപ് ജേതാക്കളായിത്തന്നെ സെമിയിലേക്ക് മുന്നേറാനാവുമെന്നാണ് വി. മിഥുൻ നയിക്കുന്ന സംഘത്തിന്റെ പ്രതീക്ഷ. ഫെബ്രുവരി 12ന് കർണാടക, 14ന് മഹാരാഷ്ട്ര, 17ന് ഒഡിഷ, 19ന് പഞ്ചാബ് ടീമുകളാണ് കേരളത്തിന്റെ എതിരാളികൾ.
കോഴിക്കോട് നടന്ന ഗ്രൂപ് റൗണ്ടിൽ അഞ്ചിൽ അഞ്ച് മത്സരങ്ങളും ജയിച്ചാണ് ആതിഥേയർ നോക്കൗട്ടിലേക്ക് മുന്നേറിയത്. 32 കിരീടങ്ങൾ ഷെൽഫിലുള്ള ബംഗാളാണ് 'ബി'യിലെ ശക്തർ. ഈ ഗ്രൂപ്പിലെ ആദ്യ മത്സരം ശനിയാഴ്ച ബംഗാളും ഡൽഹിയും തമ്മിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.