ദോഹ: എന്നർ വലൻസിയയും മെംഫിസ് ഡീപേയും മുഖാമുഖം നിന്നാൽ അവസാന ചിരി ആരുടേതാകും? നെതർലൻഡ്സിനെതിരെ ഖലീഫ സ്റ്റേഡിയത്തിൽ എക്വഡോർ ഇന്നിറങ്ങുമ്പോൾ ആകാംക്ഷക്ക് കനം കൂടുതലാണ്. ആദ്യ മത്സരം ജയിച്ചുവന്ന രണ്ടു കരുത്തരിൽ ആരു ജയിച്ചാലും നോക്കൗട്ട് ഉറപ്പിക്കാമെന്നതാണ് മത്സരത്തിന് പകിട്ട് കൂട്ടുന്നത്.
ആതിഥേയർക്കെതിരെ കഴിഞ്ഞ കളിയിൽ വലൻസിയയുടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകളായിരുന്നു വിധി നിർണയിച്ചത്. കളിക്കിടെ താരത്തിന് പരിക്കേറ്റെങ്കിലും ഇന്ന് ഡച്ചുകാർക്കെതിരെ ബൂട്ടുകെട്ടുമെന്ന് കോച്ച് ഗുസ്താവോ അൽഫാരോ പറയുന്നു.
മറുവശത്ത്, യോഗ്യത പോരാട്ടങ്ങളിൽ 12 ഗോളുകളും ആറ് അസിസ്റ്റുകളുമായി നിറഞ്ഞുനിന്ന ഡീപേയിൽ തന്നെ നെതർലൻഡ്സിന്റെ പ്രതീക്ഷ. അത്യപൂർവ കേളീശൈലിയുമായി എന്നും കാൽപന്തു ലോകത്തെ വേറിട്ട സാന്നിധ്യമായ ഓറഞ്ചുപടയാണ് സാധ്യത പട്ടികയിൽ ഒരുപടി മുന്നിൽ.
ഗാരെത് ബെയിൽ എന്ന ഒറ്റയാന്റെ കരുത്തിൽ ഏതറ്റംവരെയും പോകാമെന്ന കണക്കുകൂട്ടലുമായി വെയിൽസ് ഇന്ന് ഇറാനെതിരെ. ഇംഗ്ലണ്ടിനോട് നാണംകെട്ട ഏഷ്യൻ ടീമാകട്ടെ ഇന്ന് വെയിൽസിനോടും തോറ്റാൽ നോക്കൗട്ട് സാധ്യത അസ്തമിക്കും. യു.എസിനെതിരെ പെനാൽറ്റിയിൽ കടിച്ചുതൂങ്ങിയാണ് വെയിൽസ് കഴിഞ്ഞ കളിയിൽ സമനില പിടിച്ചത്. എന്നാൽ, ആദ്യ കളിയിലേതിനു സമാനമായ ഒരു തോൽവി ഇനിയും ഇറാനു താങ്ങാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.