ദോഹ: അറബ് മണ്ണിൽ ആദ്യ വിശ്വമേളയെത്തുമ്പോൾ വമ്പൻ താരങ്ങൾ അടങ്ങിയ സൂപ്പർ ടീമിനെ അണിനിരത്തി ആതിഥേയരുടെ ഉടമസ്ഥതയിലുള്ള ബീൻ സ്പോർട്സ്. മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ ലോകകപ്പ് ഫുട്ബാളിന് സമഗ്ര കവറേജ് നൽകുന്നത് മുൻ ബ്രസീൽ സൂപ്പർ താരം കകാ നയിക്കുന്ന ഈ ടീമായിരിക്കും. മെന മേഖലയിലെ 24 രാജ്യങ്ങളിലും ഫ്രാൻസിലും ഉൾപ്പെടെ വലിയൊരു വിഭാഗം കാണികളിലേക്ക് ബീൻ വഴിയാണ് ലോകകപ്പിന്റെ കാഴ്ചകളെത്തുന്നത്. തത്സമയ അവലോകനം, കളി വിശകലനം, അഭിമുഖങ്ങൾ ഉൾപ്പെടെ കളിയുടെ മുഴുവൻ വിവരങ്ങളും എത്തിക്കാൻ പുരുഷ-വനിത താരങ്ങൾ അടങ്ങിയ 120 പേരുടെ വൻ നിരയെയാണ് ബീൻ അവതരിപ്പിക്കുന്നത്.
ബ്രസീലിനായി 2002 ലോകകിരീടം ചൂടിയ ടീം അംഗവും 92 തവണ ദേശീയ ടീമിന്റെ കുപ്പായമണിയുകയും ചെയ്ത കകായാണ് 'ബീൻ' ടീമിന്റെ നായകൻ. മുൻ സ്പാനിഷ് സൂപ്പർ താരം ഡേവിഡ് വിയ, അർജന്റീന ഇതിഹാസം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, മുൻ ഇംഗ്ലണ്ട് താരങ്ങളായ ഗാരി നെവിൽ, ജോൺ ടെറി, ലിയാനി സാൻഡേഴ്സൺ, ഇറ്റലിയുടെ 2006 ലോകകപ്പ് ചാമ്പ്യൻ ടീം അംഗം അലസാന്ദ്രോ ഡെൽപിയറോ, ഡെന്മാർക്കിന്റെ പീറ്റർ ഷ്മൈകൽ, ഫ്രാൻസിന്റെ വിഖ്യാത പരിശീലകൻ ആഴ്സൻ വെങ്ങർ, 1998 ഫ്രഞ്ച് ലോകചാമ്പ്യൻ ടീം അംഗം മാഴ്സൽ ഡിസയ്ലി, 1990 ജർമൻ ലോകകപ്പ് ചാമ്പ്യൻ ടീം അംഗ ജർമനിയുടെ ലോതർ മത്യോസ്, ഡച്ച് താരം റൂഡ് ഗുള്ളിറ്റ്, അയർലൻഡിന്റെ ജാസൻ മകതീർ, ഘാന അസി. കോച്ച് ജോർജ് ബോട്ടെങ് എന്നിവരാണ് പട്ടികയിലെ പ്രധാനികൾ.
ഈജിപ്ഷ്യൻ ഇതിഹാസം മുഹമ്മദ് അബുത്രികയുടെ നേതൃത്വത്തിൽ മെന മേഖലയിൽനിന്നുള്ള മുൻ താരങ്ങളും പട്ടികയിലുണ്ട്. ലോകകപ്പ് ലെഗസി അംബാസഡർമാരിലൊരാളായ വാഇൽ ഗോമ, അഹ്മദ് അൽ മുഹമദി, ഹൈതം ഫാറൂഖ്, ഈജിപ്ഷ്യൻ റഫറി ജമാൽ അൽ ഗൻദൂർ, വടക്കൻ ആഫ്രിക്കയിൽനിന്ന് കാമറൂണിന്റെ മുൻ താരം യൂസുഫ് ചിപ്പോ, അൽജീരിയയുടെ റഫീഖ് സൈഫി, തുനീഷ്യയുടെ ഹാതിം അൽ ത്രബ്ലേസി, താരിക് ദിയാബ്, കരിം ഹഗുയി, ഖത്തറിന്റെ ഇതിഹാസ താരങ്ങളായ മുബാറക് മുസ്തഫ, ഇബ്രാഹിം ഖൽഫാൻ, അബ്ദുൽ അസീസ് അൽ സുലൈതി, യാസിർ അൽ ഖഹ്താനി, താരിഖ് അൽ ജലഹ്മ, സഅദ് അൽ ഹോതി, ഫൈസൽ അൽ ദഖിൽ എന്നിവരും പട്ടികയിലുണ്ട്.
പ്രീമിയർ ലീഗ് വിഡിയോ അസി. റഫറി (വാർ) മൈക് ഡീനിന്റെ നേതൃത്വത്തിലാണ് വിദഗ്ധ സംഘമുള്ളത്. 500ലേറെ പ്രീമിയർ ലീഗ് മത്സരങ്ങൾ നിയന്ത്രിച്ച മൈക് ദീർഘകാലം ഫിഫ റഫറിയുമായിരുന്നു. 120ഓളം രാജ്യാന്തര താരങ്ങളും 2000ത്തോളം ഇന്റർനാഷനൽ മത്സരങ്ങളിൽ ബൂട്ടണിഞ്ഞ പരിചയവുമായി ഏറ്റവും മികച്ച ലോകകപ്പ് അനുഭവമായിരിക്കും ബീൻ ടീം ഇത്തവണ കാണികൾക്ക് സമ്മാനിക്കുന്നത്.
അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായാണ് ബീൻ മത്സരം കാണികളിലെത്തിക്കുന്നത്. കളിക്കാരും വിദഗ്ധരും അടങ്ങിയ സംഘത്തിനൊപ്പം പരിചയസമ്പന്നരായ അവതാരകരുടെ നിരയുമുണ്ട്. ബീനിന്റെ ഏഴ് ചാനലുകളിൽ മത്സരം സംപ്രേഷണം ചെയ്യും.
ഭൂമിയിലെ ഏറ്റവും മഹത്തായ കളിയുത്സവത്തെ മികച്ച അനുഭവമാക്കി കാണികളിലെത്തിക്കുന്നതിൽ ബീൻ സജ്ജമായതായി മാനേജിങ് ഡയറക്ടർ മുഹമ്മദ് അൽ ബദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.