കോഹ്ലിയെ പറഞ്ഞുമനസ്സിലാക്കാൻ അമ്പയർക്ക് കഴിഞ്ഞോ? ഇരുവരും സംസാരിക്കുന്ന വിഡിയോ വൈറൽ

കൊല്‍ക്കത്ത: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഒരു റണ്ണിന് പൊരുതിതോറ്റെങ്കിലും മത്സരശേഷം ഏറെ ചർച്ച ചെയ്യപ്പെട്ടത് സൂപ്പർതാരം വിരാട് കോഹ്ലിയുടെ പുറത്താകലായിരുന്നു. മികച്ച രീതിയിൽ തുടങ്ങിയ കോഹ്ലി ഹര്‍ഷിത് റാണ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ നാടകീയമായാണ് പുറത്തായത്.

അമ്പ‍യറോട് തർക്കിച്ച് രോഷാകുലനായി കോഹ്ലി ഗ്രൗണ്ട് വിടുന്നതിന്‍റെയും ഡ്രസ്സിങ് റൂമിലേക്ക് പോകുന്ന വഴി ചവറ്റുക്കൊട്ട തട്ടിത്തെറിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അരപ്പൊക്കത്തിൽ എറിഞ്ഞ റാണയുടെ ഹൈ-ഫുള്‍ടോസ് സ്ലോ ബോളിലാണ് താരം ഔട്ടാകുന്നത്. പന്തിന് ബാറ്റ് വെച്ച കോഹ്ലി റിട്ടേൺ ക്യാച്ചായി. അമ്പയർ ഔട്ട് വിധിച്ചു. അത് നോബാളാണെന്ന് ഉറച്ചുവിശ്വസിച്ച കോഹ്ലി റിവ്യൂ എടുത്തു. ഡി.ആർ.എസ് പരിശോധനയിൽ കോഹ്ലി ക്രീസിന് പുറത്താണെന്നും സ്ലോ ബാളായതിനാൽ പന്ത് ഡിപ് ചെയ്യുന്നുണ്ട് എന്നും ബോള്‍ ട്രാക്കിങ്ങിലൂടെ ഉറപ്പിച്ച മൂന്നാം അമ്പയർ, ഔട്ട് തന്നെയാണെന്ന് വിധിക്കുകയും ചെയ്തു.

മത്സരശേഷവും കോഹ്ലി പുറത്തായ പന്ത് നോബാളാണോ, അല്ലയോ എന്നതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങിയിട്ടില്ല. ഇതിനിടെയാണ് മത്സരശേഷം കോഹ്ലി, അമ്പയറോട് സംസാരിക്കുന്ന വിഡിയോ പുറത്തുവന്നത്. മത്സരം കഴിഞ്ഞ് ഡ്രസ്സിങ് റൂമിലേക്ക് തിരികെ പോകുന്നവഴിയാണ് കോഹ്ലിയോട് അമ്പയർ സംസാരിക്കുന്നത്. താരത്തിന്‍റെ പുറത്താകലിനെ കുറിച്ചു തന്നെയാണ് സംസാരിച്ചതെന്ന് ഇരുവരുടെയും ശരീരഭാഷയിൽ വ്യക്തമാണ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പന്ത് നോബാളല്ലെന്ന വാദത്തിൽ അമ്പയർ ഉറച്ചുനിൽക്കുമ്പോഴും, കോഹ്ലി കൈകൊണ്ട് ബാറ്റ് വീശി എന്തൊക്കെയോ പറയുന്നുണ്ട്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. ബംഗളൂരുവിന്‍റെ മറുപടി ബാറ്റിങ് 20 ഓവറിൽ 221 റൺസിൽ അവസാനിച്ചു. സ്റ്റാർക്ക് എറിഞ്ഞ അവസനാ ഓവറിൽ 21 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ പന്ത് കരൺ ശർമ ഗാലറിയിലെത്തിച്ചു. രണ്ടാം പന്ത് ഡോട്ട് ബാളായി. മൂന്നാം പന്തിൽ വീണ്ടും സിക്സ്. ഇതോടെ മൂന്നു പന്തിൽ ഒമ്പത് റൺസായി ലക്ഷ്യം. നാലാം പന്ത് വീണ്ടും സിക്സ്. അഞ്ചാം പന്തിൽ കരൺ സ്റ്റാർക്കിന് ക്യാച്ച് നൽകി മടങ്ങി. ജയിക്കാൻ ഒരു പന്തിൽ മൂന്നു റൺസ്. ആറാം പന്തിൽ ഡബ്ളിന് ശ്രമിക്കുന്നതിനിടെ ഫെർഗൂസൺ റണ്ണൗട്ടായി. കൊൽക്കത്തക്ക് ഒരു റൺസ് ജയം.

Tags:    
News Summary - Umpire Confronts Virat Kohli Over No-Ball Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.