'ബ്രൗൺ നായ, ഭീമൻ കുരങ്ങ്‌...' സിറാജിനെ ആസ്ട്രേലിയന്‍ കാണികള്‍ അധിക്ഷേപിച്ചത് കേട്ടാലറക്കുന്ന വാക്കുകളാൽ

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ആസ്‌ട്രേലിയന്‍ കാണികള്‍ വംശീയമായി അധിക്ഷേപിച്ചതിന്‍റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. സകല അതിർവരമ്പുകളും ലംഘിക്കുന്നതായിരുന്നു ആസ്ട്രേലിയൻ കാണികളുടെ പെരുമാറ്റം. ശനിയാഴ്ച സിറാജിനും ബുംറക്കുമെതിരെ വംശീയ പ്രയോഗങ്ങൾ നടത്തിയത് വലിയ പ്രതിഷേധത്തിന് ഇടവെച്ചിട്ടും ഞായറാഴ്ചയും വംശീയത വിളമ്പുന്നത് തുടർന്നു. ഭീമന്‍ കുരങ്ങെന്നും ബ്രൗൺ നായയെന്നും അര്‍ഥം വരുന്ന പദപ്രയോഗങ്ങള്‍ ഉപയോഗിച്ചും മറ്റു അശ്ലീല പദങ്ങളാലുമാണ് ആസ്ട്രേലിയന്‍ കാണികള്‍ വംശീയതയുടെ വിദ്വേഷം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഗ്രൗണ്ടിൽ വിളമ്പിയത്.

ഞായറാഴ്ച ഓസീസ് ഇന്നിങ്സ് ഡിക്ലയർ ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ. 86ാം ഓവർ എറിഞ്ഞ് ഡീപ് സ്ക്വയർലെഗിലേക്ക് ഫീൽഡിങ്ങിനായി മുഹമ്മദ് സിറാജ് എത്തിയപ്പോഴാണ് ഒരുകൂട്ടം കാണികളുടെ വംശീയത പുറത്തുചാടിയത്. 'ബ്രൗൺ ഡോഗ്, ബിഗ് മങ്കി' വിളികൾ ആവർത്തിച്ചതോടെ സിറാജ്, ക്യാപ്റ്റൻ അജിൻക്യ രഹാനെയോട് പരാതിപ്പെട്ടു.

പിന്നാലെ ടീം അംഗങ്ങളെല്ലാം ഓടിയെത്തി. വിഷയത്തിൽ ഇടപെട്ട അമ്പയർമാരും മാച്ച് ഒഫിഷ്യലുകളും കാണികളെ സ്റ്റേഡിയത്തിൽനിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. ഗാലറിയിൽ പ്രവേശിച്ച ന്യൂസൗത്ത്വെയ്ൽസ് പൊലീസ് ആറു പേരെ ഉടൻ കസ്റ്റഡിയിലെടുത്തു. പൊലീസ് കേസിന് പുറമെ, ക്രിക്കറ്റ് ആസ്ട്രേലിയ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

വംശീയാധിക്ഷേപത്തെ അപലപിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും രംഗത്തെത്തി. ''ഒരു തരത്തിലുള്ള വിവേചനങ്ങൾക്കും സ്പോർട്സിൽ സ്ഥാനമില്ല. ചെറുസംഘം കാണികളുടെ നടപടി ഏറെ ദുഃഖകരമാണ്. ക്രിക്കറ്റ് ആസ്ട്രേലിയയുടെ അന്വേഷണ റിപ്പോർട്ടി‍െൻറ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കും'' -ഐ.സി.സി ചീഫ് എക്സിക്യൂട്ടിവ് മനു സ്വാഹ്നി അറിയിച്ചു. വംശീയ അധിേക്ഷപം അംഗീകരിക്കാനാവില്ലെന്നും ആസ്ട്രേലിയൻ കാണികളുടേത് തെമ്മാടിത്തരമാണെന്നും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.