'ടീം പ്രഖ്യാപിച്ചപ്പോൾ തന്നെ പുറത്തായി, ധോണി വന്നാൽ പോലും രക്ഷപ്പെടില്ല'; പാകിസ്താനെ വിമർശിച്ച് വനിതാ താരം
ചാമ്പ്യൻസ് ട്രോഫി ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായ പാകിസ്താൻ ടീമിനെയും സെലക്ടർമാരെയും വിമർശിച്ച് മുൻ വനിതാ ടീം ക്യാപ്റ്റൻ സന മിർ. ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി നായകനായെത്തിയാൽ പോലും നിലവിലെ പാകിസ്താൻ ടീം വിജയിക്കില്ലെന്നാണ് സന പറഞ്ഞത്. മോശം സ്ക്വാഡ് കാരണം ടൂർണമെന്‍റ് തുടങ്ങുന്നതിന് മുമ്പ് തന്നെ പാകിസ്താൻ പുറത്തായി എന്നും താരം വിമർശിച്ചു.
'ഇന്ത്യ-പാകിസ്താന്‍ മത്സരം കണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് ഒരു സുഹൃത്തിന്റെ മെസേജ് വന്നു. 100 റണ്‍സും രണ്ട് വിക്കറ്റും നഷ്ടമായ സാഹചര്യത്തിൽ 'ഇത് എല്ലാം അവസാനിച്ചെന്ന് തോന്നുന്നു' എന്നായിരുന്നു എനിക്കയച്ച മെസേജ്. 'അങ്ങനെയല്ല, ടീം പ്രഖ്യാപിച്ചപ്പോള്‍ തന്നെ എല്ലാം തീര്‍ന്നിരുന്നു' എന്നായിരുന്നു ഞാൻ അതിന് നൽകിയ മറുപടി. ഇപ്പോഴത്തെ ടീമില്‍ അംഗങ്ങളായ 15 പേരെ പ്രഖ്യാപിച്ച ദിവസം തന്നെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ പാകിസ്താൻ പകുതി തോറ്റിരുന്നു.
സാക്ഷാല്‍ എം.എസ്. ധോണിയെയോ യൂനിസ് ഖാനെയോ ഈ ടീമിന്റെ ക്യാപ്റ്റനാക്കി നോക്കൂ. അവർ ഉണ്ടെങ്കിലും ഒന്നും നടക്കാൻ പോകുന്നില്ല. പാകിസ്താനിലെ പിച്ചുകള്‍ക്ക് അനുയോജ്യമായ ടീമല്ല ഇത്. ഒരു മത്സരം ദുബായിലാണ് നടക്കുകയെന്ന് നമുക്ക് അറിയാമായിരുന്നു. രണ്ട് പാര്‍ട്ട് ടൈം സ്പിന്നര്‍മാരുമായിട്ടാണോ ദുബായിയിലെ പിച്ചിലേക്ക് പോകേണ്ടത്? അബ്രാര്‍ അഹമദ് ഇപ്പോഴും ഏകദിന ഫോര്‍മാറ്റില്‍ പുതുമുഖമാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ വെറും രണ്ടു വിക്കറ്റ് മാത്രമാണ് അബ്രാറിന് നേടാന്‍ സാധിച്ചത്', സന വിമർശിച്ചു.
പാകിസ്താൻ ആഥിതേയത്വം വഹിച്ച ടൂർമമെന്‍റിൽ ആദ്യ രണ്ട് മത്സരത്തിലും തോറ്റു പാക് പട പുറത്താകുകയായിരുന്നു. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോടും രണ്ടാം മത്സരത്തിൽ ആർച്ച് റൈവൽസായ ഇന്ത്യയുടുമാണ് മുഹമ്മദ് റിസ്വാനും സംഘവും തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.