സചിന് സെഞ്ച്വറി, സഞ്ജു 55, മുംബൈക്കെതിരെ കേരളം 231 റൺസിന് പുറത്ത്

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ മുംബൈക്കെതിരെ 232 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് കേരളം. തകർപ്പൻ സെഞ്ച്വറി നേടിയ സചിൻ ബേബിയും (104) അർധശതകം തികച്ച ക്യാപ്റ്റൻ സഞ്ജു സാംസണും (55) ആണ് പൊരുതാവുന്ന ടോട്ടലിലേക്ക് കേരളത്തെ നയിച്ചത്. ഒരു ഘട്ടത്തിൽ മൂന്നിന് 167 റൺസെന്ന ശക്തമായ നിലയിൽനിന്ന് വാലറ്റം പൊരുതാതെ കീഴടങ്ങിയതോടെ കേരളം 49.1 ഓവറിൽ 231 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 18.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തുനിൽക്കെ മഴ കളി തടസ്സപ്പെടുത്തി. കളി നിർത്തിവെക്കുമ്പോൾ ക്യാപ്റ്റൻ അജിൻക്യ രഹാനെ രണ്ടു റൺസുമായും സുവേദ് പാർക്കർ പത്തു റൺസുമായും ക്രീസിലുണ്ട്. അംഗ്കൃഷ് രഘുവംശി 47പന്തിൽ 57 റൺസെടുത്ത് പുറത്തായി. ഓപണർമാരായ മുഹമ്മദ് അസ്ഹറുദ്ദീനും (ഒമ്പത്) രോഹൻ എസ്. കുന്നുമ്മലും (ഒന്ന്) എളുപ്പം തിരിച്ചുകയറിയതോടെ തുടക്കംപാളിയ കേരളം 3.1 ഓവറിൽ രണ്ടു വിക്കറ്റിന് 12 റൺസെന്ന നിലയിലായിരുന്നു.

ഈ ഘട്ടത്തിൽ ഒത്തുചേർന്ന സഞ്ജു-സചിൻ ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിന്റെ രക്ഷക്കെത്തുകയായിരുന്നു. മൂന്നാം വിക്കറ്റിൽ 126 റൺസ് ചേർത്തതിനുപിന്നാലെ സഞ്ജുവിനെ പുറത്താക്കിയ തുഷാർ ദേശ്പാണ്ഡെയാണ് മുംബൈക്ക് ആശിച്ച വിക്കറ്റ് സമ്മാനിച്ചത്. നാലു ഫോറും രണ്ടു സിക്സും സഹിതം 83 പന്തിൽ 55ലെത്തിയ സഞ്ജുവിനെ ദേശ്പാണ്ഡെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

തുടർന്ന് വിഷ്ണു വിനോദിനെ (20) കൂട്ടുപിടിച്ച് സചിൻ ഇന്നിങ്സ് മുന്നോട്ടുനയിച്ചെങ്കിലും മോഹിത് അവസ്തിയുടെ പന്തിൽ വിഷ്ണു പുറത്തായി. പിന്നീട് വന്ന അബ്ദുൽ ബാസിത്ത് (12), അഖിൽ സ്കറിയ (ആറ്), ശ്രേയസ് ഗോപാൽ (ഏഴ്), ബേസിൽ തമ്പി (രണ്ട്), അഖിൻ സത്താർ (പൂജ്യം) എന്നിവർ എളുപ്പം പുറത്തായത് കേരളത്തിന് തിരിച്ചടിയായി. 134 പന്ത് നേരിട്ട് എട്ടു ഫോറും രണ്ടു സിക്സുമടക്കം 104 റൺസെടുത്ത സചിൻ ബേബിയെ 48-ാം ഓവറിൽ റോയ്സ്റ്റൺ ഡയസിന്റെ പന്തിൽ അവസ്തി ക്യാച്ചെടുത്തുപുറത്താക്കുകയായിരുന്നു. ബേസിൽ എൻ.പി നാലു റൺസുമായി പുറത്താകാതെനിന്നു. അവസ്തി നാലും ദേശ്പാണ്ഡെ മൂന്നും വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - Sachin century, Sanju 55, Kerala bowled out for 231 against Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.