ന്യൂ ഡൽഹി : മുൻ ഇന്ത്യൻ നായകനും പരിശീലകനുമായ രാഹുൽ ദ്രാവിഡ് കളിത്തട്ടകത്തിലും കോച്ചിങ്ങിൽ നിന്നും മാറി ഇനി ഉടമസ്ഥാവകാശത്തിന്റെ പുതിയ റോൾ ഏറ്റെടുക്കുന്നു. കന്നി യൂറോപ്യൻ ടി20 പ്രീമിയർ ലീഗിലെ 'ഡബ്ലിൻ ഗാർഡിയൻസ്' ടീമിന്റെ ഉടമയായാണ് ദ്രാവിഡ് എത്തുന്നത്. ജിയോസ്റ്റാറുമായി സംസാരിക്കവേയാണ് യൂറോപ്പിൽ ക്രിക്കറ്റിന്റെ വളർച്ച ഉറപ്പാക്കാനുള്ള തന്റെ പുതിയ പദ്ധതികളെക്കുറിച്ച് ദ്രാവിഡ് മനസ്സുതുറന്നത്. കളിക്കാരനായും പരിശീലകനായും പ്രവർത്തിച്ച തനിക്ക് ഇനി പുതിയ കളിക്കാരെയും കോച്ചുകളെയും തെരഞ്ഞെടുക്കുക, മാർക്കറ്റിംഗ്, ഫിനാൻസ് തുടങ്ങിയ തികച്ചും വ്യത്യസ്തമായ മേഖലകൾ കൈകാര്യം ചെയ്യുക എന്നത് ഏറെ ആവേശകരമായ വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പിൽ ധാരാളം കഴിവുറ്റ താരങ്ങളുണ്ടെന്നും കൂടുതൽ ആൺകുട്ടികളിലേക്കും പെൺകുട്ടികളിലേക്കും ഗെയിം എത്തിക്കാൻ ഇത് മികച്ച പ്ലാറ്റ്‌ഫോമാണെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു. സ്റ്റീവ് വോ, ഗ്ലെൻ മാക്സ്‌വെൽ, അഭിഷേക് ബച്ചൻ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം ഈ ലീഗിന് കൂടുതൽ കരുത്തേകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. വ്യക്തിപരമായി ടെസ്റ്റ് ക്രിക്കറ്റാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെങ്കിലും, ക്രിക്കറ്റിനെ കുറച്ചു രാജ്യങ്ങളിൽ മാത്രം ഒതുക്കാതെ ആഗോളതലത്തിൽ കൂടുതൽ ആളുകളിലേക്ക് വേഗത്തിൽ പ്രചരിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഫോർമാറ്റ് ടി20 തന്നെയാണെന്ന് ദ്രാവിഡ് അഭിപ്രായപ്പെട്ടു. തുടക്കത്തിൽ ടി20യിലൂടെ ആളുകളെ കളിയിലേക്ക് ആകർഷിച്ച ശേഷം ദീർഘമേറിയ ഫോർമാറ്റുകളിലേക്ക് അവരെ കൊണ്ടുവരാനാകും എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.