ലണ്ടൻ: ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഋഷഭ് പന്തിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ എൻ. ജഗദീശനെ ടീമിൽ ഉൾപ്പെടുത്തി. നാലാം ടെസ്റ്റിന്റെ ആദ്യദിനം ക്രിസ് വോക്സിന്റെ യോർക്കർ നേരിടുന്നതിനിടെ ബാൾ ഷൂസിലിടിച്ചാണ് പന്തിനു പരിക്കേറ്റത്.
37 റൺസെടുത്തു നിൽക്കെ കാലിൽ നീരും വേദനയുമായതോടെ റിട്ടയേഡ് ഹർട്ടായി മടങ്ങുകയായിരുന്നു. രണ്ടാംദിനം പ്രധാന താരങ്ങളെല്ലാം പുറത്താതോടെ ഏവരേയും അമ്പരപ്പിച്ചുകൊണ്ടാണ് പന്ത് ക്രീസിലേക്ക് തിരിച്ചെത്തിയത്. വേദന കടിച്ചമർത്തി അർധ ശതകം പൂർത്തിയാക്കിയ ശേഷമാണ് വ്യാഴാഴ്ച പുറത്തായത്. നാലാം ടെസ്റ്റിൽ പ്രത്യേക ഷൂസ് അണിഞ്ഞാണ് പന്ത് ബാറ്റിങ്ങിന് തിരിച്ചെത്തിയത്. സ്കാനിങ്ങിൽ കാലിനു പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെ അഞ്ചാം ടെസ്റ്റിൽ ഇരുപത്തിയേഴുകാരൻ താരത്തിന് വിശ്രമം അനുവദിച്ചേക്കും.
ഈ സാഹചര്യത്തിലാണ് വലതുകൈയൻ വിക്കറ്റ് കീപ്പർ ബാറ്ററായ ജഗദീശനെ ടീമിലെടുത്തത്. എന്നാൽ പന്തിനു പകരം ആദ്യ ഇന്നിങ്സിൽ കീപ്പറായ ധ്രുവ് ജുറത്യിലാരിക്കും അഞ്ചാം ടെസ്റ്റിലെ ഒന്നാം വിക്കറ്റ് കീപ്പർ. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാട് താരമായ ഇരുപത്തിയൊമ്പതുകാരൻ ജഗദീശൻ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്. പന്തിന് പകരം ഇശാൻ കിഷനെത്തുമെന്നായിരുന്നു റിപ്പോർട്ടെങ്കിലും അവസാന നിമിഷം ജഗദീശനാണ് അവസരം ലഭിച്ചത്.
നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചറി നേടിയ ഋഷഭ് പന്ത് 75 പന്തുകളിൽ 54 റൺസടിച്ചു. ആദ്യ ദിവസം പരുക്കേറ്റു പുറത്തായ ഋഷഭ് പന്ത്, രണ്ടാം ദിനം വീണ്ടും ബാറ്റിങ്ങിനിറങ്ങി അർധ സെഞ്ചറി തികച്ച ശേഷമാണു പുറത്തായത്. 113–ാം ഓവറിൽ ജോഫ്ര ആർച്ചറുടെ ബാളിൽ ഋഷഭ് ബൗൾഡാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.