ഹൈദരാബാദ്: ക്രിക്കറ്റ് താരത്തെ സ്പോൺസർ ചെയ്യണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ പേരിൽ പണംതട്ടിയ കേസിൽ രഞ്ജി ട്രോഫി-ഐ.പി.എൽ മുൻ താരം അറസ്റ്റിൽ. 2014 മുതൽ 2016 വരെ ആന്ധ്രക്ക് വേണ്ടി രഞ്ജി കളിച്ച നാഗരാജു ബുദുമുരുവാണ് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹന് റെഡ്ഡിയുടെ പേഴ്സനൽ സ്റ്റാഫാണെന്ന് പറഞ്ഞ് ഇലക്ട്രോണിക്സ് കമ്പനിയിൽനിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വിവിധയിടങ്ങളിൽ നിന്ന് മൂന്നരക്കോടിയോളം രൂപ കൈക്കലാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇന്ത്യൻ ബി ടീമിനായും ഐ.പി.എല്ലിൽ ഹൈദരാബാദ് സൺറൈസേഴ്സിനായും കളിച്ചിട്ടുണ്ട് നാഗരാജു. ക്രിക്കറ്റ് താരം റിക്കി ഭൂയിയെ സ്പോൺസര് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നാഗരാജു ഇലക്ട്രോണിക്സ് കമ്പനിയെ സമീപിച്ചത്. വ്യാജ വിവരങ്ങൾ ഇ-മെയിൽ വഴി അയച്ചു നൽകി. തുടർന്ന് റിക്കി ഭൂയിയെ സ്പോൺസർ ചെയ്യാന്‍ കമ്പനി മുന്നോട്ടുവന്നു. 12 ലക്ഷം രൂപ നാഗരാജു ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു. എന്നാല്‍ തുടർന്നു വിവരമൊന്നും ലഭിക്കാതിരുന്നതോടെ കമ്പനി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ പേരുപറഞ്ഞും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.