പഞ്ചാബിനെ അഞ്ച് വിക്കറ്റിന് തകർത്ത് പ്ലേഓഫ് പ്രതീക്ഷ കാത്ത് കെ.കെ.ആർ

ഈഡൻ ഗാർഡനിൽ പഞ്ചാബ് കിങ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേഓഫ് പ്രതീക്ഷ കാത്തു. ശിഖർ ധവാനും സംഘവും ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 180 റൺസ് എന്ന വിജയലക്ഷ്യം നിശ്ചിത 20 ഓവറിൽ കെ.കെ.ആർ എത്തിപ്പിടിക്കുകയായിരുന്നു. റിങ്കു സിങിന്റെ കിടിലന്‍ ഫിനിഷിങ് ഹോം ഗ്രൗണ്ടിൽ ആരാധകർക്ക് ആവേശമായി. അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ടു റണ്‍സ്. അര്‍ഷ്ദീപ് സിങ്ങിന്റെ പന്ത് ബൗണ്ടറി പായിച്ചാണ് റിങ്കു ഫിനിഷ് ചെയ്തത്.

നായകൻ നിതീഷ് റാണയുടെ അർധസെഞ്ച്വറിയായിരുന്നു (38 പന്തിൽ 51) മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തക്ക് കരുത്തായത്. റഹ്മാനുള്ള ഗുർബാസും (15) ജേസൺ റോയിയും (24 പന്തിൽ 38) മികച്ച തുടക്കമായിരുന്നു ആതിഥേയർക്ക് നൽകിയത്. ഇരുവരും പോയതോടെ നായകൻ ബാറ്റിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തു.

വെങ്കിടേഷ് അയ്യർ (13 പന്തുകളിൽ 11) എളുപ്പം കൂടാരം കയറിയതോടെ വെടിക്കെട്ടുമായി റസൽ ടീമിന് തുണയായി. 23 പന്തുകളിൽ മൂന്ന് വീതം സിക്സും ഫോറുമടക്കം 42 റൺസാണ് താരം അടിച്ചെടുത്തത്. അവസാനം ഓവറിൽ താരം പുറത്തായെങ്കിലും റിങ്കു സിങ് (10 പന്തുകളിൽ 21) ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ കൊൽക്കത്ത 11 കളികളിൽ അഞ്ച് ജയവുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബ് 11 കളികളിൽ അഞ്ച് ജയവുമായി ഏഴാം സ്ഥാനത്താണ്.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത പഞ്ചാബിന്റേത് മോശം തുടക്കമായിരുന്നു. ക്യാപ്റ്റൻ ശിഖർ ധവാന്റെ അർദ്ധ സെഞ്ച്വറി (47 പന്തിൽ 57) മാറ്റിനിർത്തിയാൽ പഞ്ചാബ് നിരയിൽ മുൻനിര ബാറ്റർമാർ ആരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ഓപണർ പ്രഭ്‌സിമ്രാൻ സിംഗ് 12 റൺസെടുത്ത് ഹർഷിദ് റാണക്ക് വിക്കറ്റ് നൽകി മടങ്ങി. മൂന്നാമനായി ഇറങ്ങിയ ഭാനുക രാജപക്‌സെ റാണയുടെ പന്തിൽ തന്നെ (0) റൺസൊന്നും എടുക്കാതെ മടങ്ങി.

ലിയാം ലിവിംഗ്‌സ്റ്റൺ 15 ഉം ജിതേഷ് ശർമ 21 ഉം സാം കറൺ 4ഉം റിഷി ധവാൻ 19 ഉം റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ പുറത്താകാതെ തകർത്തടിച്ച ഷാറൂഖ് ഖാനും (8 പന്തിൽ 21 ), ഹർപ്രീത് ബ്രാറും (9 പന്തിൽ 17) ചേർന്ന് പഞ്ചാബിനെ 20 ഓവറിൽ 179/7 എന്ന മികച്ച ടോട്ടലിൽ എത്തിക്കുകയായിരുന്നു. കൊൽക്കത്തക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് നേടി. ഹർഷിദ് റാണ രണ്ടു വിക്കറ്റും സുയാഷ് ശർമ, നിതീഷ് റാണ എന്നിവർ ഒരോ വിക്കറ്റുകളും വീഴ്ത്തി.

Tags:    
News Summary - Kolkata Knight Riders Punjab Kings by 5 wkts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.