കഗിസോ റബാദ
നിരോധിത ലഹരിമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് അച്ചടക്ക നടപടി നേരിട്ടതായി ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദ. സസ്പെൻഷൻ കാരണമാണ് ഐ.പി.എൽ പൂർത്തിയാക്കാനാകാതെ നാട്ടിലേക്ക് മടങ്ങിയത്. ആരാധകരെ നിരാശപ്പെടുത്തിയതിൽ മാപ്പു പറയുന്നുവെന്നും റബാദ പറഞ്ഞു. ഗുജറാത്ത് ജയന്റ്സ് താരമായ റബാദ, വ്യക്തിപരമായ കാരണങ്ങളാൽ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയെന്നായിരുന്നു ടീം അറിയിച്ചിരുന്നത്. താരം ഇന്ത്യയിലേക്ക് തിരിച്ചെത്തിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം സീസണ് മുന്നോടിയായി 10.75 കോടി രൂപക്കാണ് ദക്ഷിണാഫ്രിക്കൻ പേസറെ ഗുജറാത്ത് ടൈറ്റൻസ് ക്യാമ്പിലെത്തിച്ചത്. സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രം കളത്തിലിറങ്ങിയ താരം, രണ്ട് വിക്കറ്റാണ് നേടിയത്. ഏപ്രിൽ മൂന്നിനാണ് നാട്ടിലേക്ക് തിരികെ മടങ്ങിയത്. ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയിലെ എസ്.എ20 ടൂർണമെന്റിലാണ് റബാദ ലഹരിമരുന്ന് ഉപയോഗിച്ചത്. ടൂർണമെന്റിൽ എം.ഐ കോപ്ടൗണിന്റെ താരമാണ് ദബാദ. സസ്പെൻഷൻ നേരിട്ടതായി പ്രസ്താവനയിലാണ് റബാദ വ്യക്തമാക്കിയത്.
“നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളിൽ സൂചിപ്പിച്ചതുപോലെ, ഐ.പി.എൽ നിന്നും വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയിരുന്നു. എന്നാലിത് ഞാൻ വിനോദത്തിനായി ഒരു ലഹരിമരുന്ന് ഉപയോഗിച്ചത് കണ്ടെത്തിയത് കാരണമായിരുന്നു. നിലവിൽ ഞാൻ സസ്പെൻഷനിലാണ്. സസ്പെൻഷൻ കാലാവധി പൂർത്തിയാക്കി ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിക്കറ്റിലേക്ക് തിരിച്ചെത്തും. ആരാധകരോട് മാപ്പ് പറയുകയാണ്. എനിക്ക് ഒറ്റക്ക് ഈ സാഹചര്യം നേരിടാനാകില്ല. പിന്തുണച്ച ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് അസോസിയേഷനോടും ഗുജറാത്ത് ടൈറ്റൻസിനോടും നന്ദി അറിയിക്കുകയാണ്” -റബാദ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.