തകർത്തടിച്ച് മക്ഗുർക്കും പോറെലും സ്റ്റബ്സും; ഡൽഹിക്കെതിരെ രാജസ്ഥാന് 222 റൺസ് വിജയലക്ഷ്യം

ന്യൂഡൽഹി: ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 222 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുക്കുകയായിരുന്നു. ഓപ്പണർമാരായ ജെയ്ക് ഫ്രേസർ മക്ഗുർക് (50), അഭിഷേക് പോറെൽ (65) എന്നിവരുടെയും അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സ് (41)ന്‍റെയും തകർപ്പൻ പ്രകടനമാണ് ഡൽഹിയെ മികച്ച സ്കോറിലെത്തിച്ചത്.

ഓപ്പണർമാർ ഇരുവരും ചേർന്ന് ഗംഭീര തുടക്കമാണ് ഡൽഹിക്ക് നൽകിയത്. അഭിഷേക് പോറെലിനെ ഒരറ്റത്ത് നിർത്തി മക്ഗുർക് അതിവേഗം സ്കോർ ഉയർത്തി. 19 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും നേടി അർധസെഞ്ച്വറി തികച്ച മക്ഗുർക് അടുത്ത പന്തിൽ ആർ. അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒരു റൺ മാത്രമെടുത്ത ഷായ് ഹോപ് അടുത്ത ഓവറിൽ മടങ്ങി. എന്നാൽ, മക്ഗുർക് നിർത്തിയിടത്ത് നിന്ന് തുടങ്ങിയ പോറെൽ കൂറ്റനടികൾ തുടർന്നു. 36 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും നേടിയാണ് പോറെൽ 65 റൺസെടുത്തത്.

അക്സർ പട്ടേലും ക്യാപ്റ്റൻ റിഷഭ് പന്തും 15 റൺസ് വീതമെടുത്ത് പുറത്തായി. വിക്കറ്റുകൾ വീണതിന് പിന്നാലെ റൺ നിരക്ക് അൽപം മന്ദഗതിയിലായെങ്കിലും അവസാന ഓവറുകളിൽ ഡൽഹി ബാറ്റർമാർ ആഞ്ഞടിച്ചു. ട്രിസ്റ്റൻ സ്റ്റബ്സ് 20 പന്തിൽ മൂന്ന് വീതം ഫോറും സിക്സും പറത്തി 41 റൺസെടുത്തു. ഗുൽബാദിൻ നയിബ് 19 റൺസെടുത്തും റാസിഖ് സലാം ഒമ്പത് റൺസെടുത്തും പുറത്തായി. കുൽദീപ് യാദവ് അഞ്ച് റൺസെടുത്ത് പുറത്താവാതെ നിന്നു.

രണ്ടോവറിൽ 42 റൺസ് വഴങ്ങിയ ആവേശ് ഖാനാണ് രാജസ്ഥാൻ നിരയിൽ കൂടുതൽ തല്ലുകൊണ്ടത്. നന്നായി പന്തെറിഞ്ഞ ആർ. അശ്വിൻ നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. രണ്ടോവർ എറിഞ്ഞ റിയാൻ പരാഗ് 17 റൺസ് മാത്രമാണ് വിട്ടുനൽകിയത്. ട്രെന്‍റ് ബോൾട്ട്, സന്ദീപ് ശർമ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 

Tags:    
News Summary - IPL DC vs RR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.