ഗുജറാത്ത് ബാറ്റർമാരെ പിടിച്ചുകെട്ടി; ബംഗളൂരുവിന് 148 റൺസ് വിജയലക്ഷ്യം

ബംഗളൂരു: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 148 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.3 ഓവറിൽ 147 റൺസിന് ഓൾ ഔട്ടായി.

ബംഗളൂരുവിന്‍റെ തകർപ്പൻ ബൗളിങ്ങാണ് ഗുജറാത്ത് ബാറ്റർമാരെ പിടിച്ചുകെട്ടിയത്. ഷാറൂഖ് ഖാനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറർ. 24 പന്തിൽ 37 റൺസെടുത്താണ് താരം പുറത്തായത്. ബംഗളൂരുവിനായി സിറാജും യാഷ് ദയാലും വിജയ്കുമാർ വൈശാകും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഗുജറാത്തിന്‍റെ ബാറ്റിങ് തകർച്ചയോടെയാണ് തുടങ്ങിയത്. ഓപ്പണർമാരായ വൃദ്ധിമാൻ സാഹയെയും (ഏഴു പന്തിൽ ഒന്ന്) ശുഭ്മൻ ഗില്ലിനെയും (ഏഴു പന്തിൽ രണ്ട്) മുഹമ്മദ് സിറാജ് അടുത്തടുത്ത ഓവറുകളിൽ മടക്കി. 3.5 ഓവറിൽ 10 റൺസെടുക്കുന്നതിനിടെ വിലപ്പെട്ട രണ്ടു വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. തൊട്ടുപിന്നാലെ സായി സുദർശനും (14 പന്തിൽ ആറ്) മടങ്ങി. കാമറൂൺ ഗ്രീനിന്‍റെ പന്തിൽ വിരാട് കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ടീം മൂന്നു വിക്കറ്റിന് 19 റൺസിലേക്ക് തകർന്നു.

പവർ പ്ലേയിൽ മൂന്നു വിക്കറ്റിന് 24 റൺസാണ് ഗുജറാത്തിന് നേടാനായത്. തുടർന്ന് ഷാറൂഖ് ഖാനും ഡേവിഡ് മില്ലറും നടത്തിയ രക്ഷാപ്രവർത്തനമാണ് ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റിയത്. ബംഗളൂരു ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും നാലാം വിക്കറ്റിൽ 61 റൺസ് കൂട്ടിചേർത്താണ് പിരിഞ്ഞത്. 20 പന്തിൽ 30 റൺസെടുത്ത മില്ലർ കരൺ ശർമയുടെ പന്തിൽ ഗ്ലെൻ മാക്സ് വെല്ലിന് ക്യാച്ച് നൽലകി മടങ്ങി. അധികം വൈകാതെ ഷാറൂഖും പുറത്തായി.

കോഹ്ലിയുടെ കിടിലൻ ത്രോയിൽ താരം റണ്ണൗട്ടാകുകയായിരുന്നു. 21 പന്തിൽ 35 റൺസെടുത്ത രാഹുൽ തെവാത്തിയയെയും 14 പന്തിൽ 18 റൺസെടുത്ത റാഷിദ് ഖാനെയും 18ാം ഓവറിൽ മടക്കി യാഷ് ദയാൽ ഇരട്ടപ്രഹരമേൽപ്പിച്ചു. വിജയ് ശങ്കർ (ഏഴു പന്തിൽ 10), മാനവ് സുതാർ (രണ്ടു പന്തിൽ ഒന്ന്), മോഹിത് ശർമ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ബംഗളൂരുവിനായി കാമറൂൺ ഗ്രീൻ, കാൺ ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - IPL 2024: Gujarat Titans vs Royal Challengers Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.