ഇന്ത്യക്കെതിരെ സ്റ്റീവ് സ്മിത്തിന്‍റെ ബാറ്റിങ്

സ്മിത്തിനും കാരിക്കും അർധ സെഞ്ച്വറി; ഫൈനലിലെത്താൻ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം

ദുബൈ: ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മധ്യനിരയിൽ അലക്സ് കാരിയും നേടിയ അർധ സെഞ്ച്വറികളുടെ കരുത്തിലാണ് ഓസീസ് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. 49.3 ഓവറിൽ 264ന് ആസ്ട്രേലിയ ഓൾ ഔട്ടായി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്നും വരുൺ ചക്രവർത്തി, രവീന്ദ്ര ജദേജ എന്നിവർ രണ്ട് വീതം വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് സ്കോർ ബോർഡിൽ നാല് റൺസ് ചേർക്കുന്നതിനിടെ ഓപണർ കൂപ്പർ കൊണോലിയെ (പൂജ്യം) നഷ്ടമായി. ഒരറ്റത്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി കളംനിറഞ്ഞ ട്രാവിസ് ഹെഡ് (33 പന്തിൽ 39) ഓസീസ് സ്കോർ ഉയർത്തി. ഒമ്പതാം ഓവറിൽ ശുഭ്മൻ ഗില്ലിന് ക്യാച്ച് നൽകി താരം മടങ്ങുമ്പോൾ ഓസീസ് സ്കോർ 54 ആയിരുന്നു. പിന്നാലെയെത്തിയ മാർനസ് ലബൂഷെയ്നൊപ്പം നായകൻ സ്റ്റീവ് സ്മിത്ത് ഓസീസ് സ്കോർ 100 കടത്തി.

29 റൺസുമായി ലബൂഷെയ്നും 11 റൺസുമായി ജോഷ് ഇംഗ്ലിസും കൂടാരം കയറിയെങ്കിലും സ്മിത്ത് ഒരറ്റത്ത് നങ്കൂരമിട്ടു കളിച്ചു. ഇരുവരെയും രവീന്ദ്ര ജദേജയാണ് പുറത്താക്കിയത്. സ്കോർ 198ൽ നിൽക്കെ മുഹമ്മദ് ഷമിയുടെ ഫുൾടോസ് പന്തിൽ സ്മിത്ത് ക്ലീൻ ബോൾഡായി. 96 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 73 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. പിന്നീട് അലക്സ് കാരി വമ്പനടികളുമായി കളം നിറഞ്ഞതോടെ സ്കോർ 250നടുത്ത് എത്തി. ഇന്നിങ്സ് സ്കോർ 249ൽ നിൽക്കേ ശ്രേയസ് അയ്യർ കാരിയെ റണ്ണൗട്ടാക്കി. 57 പന്തിൽ എട്ട് ഫോറും ഒരു സിക്സുമടക്കം 61 റൺസാണ് താരത്തിന്‍റെ സംഭാവന.

വമ്പനടിക്കാരനായ ഗ്ലെൻ മാക്സ്വെലിനെ (ഏഴ്) അക്സർ പട്ടേൽ ക്ലീൻ ബൗൾഡാക്കി. ബെൻ ഡ്വാർഷൂയിസ് 19 റൺസ് നേടി. ആദം സാംപ ഏഴും നേഥൻ എല്ലിസ് പത്തും റൺസുമായി പുറത്തായി. അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ വലിച്ചെറിഞ്ഞ ഓസീസിന്‍റെ ഇന്നിങ്സ് 49.3 ഓവറിൽ അവസാനിച്ചു. 

ഗ്രൂപ് എയിലെ മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യയുടെ വരവ്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, മുഹമ്മദ് ഷമി.

Tags:    
News Summary - India vs Australia Champions Trophy Semi Final Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.