ടെസ്റ്റ് അരങ്ങേറ്റം തന്നെ ചരിത്രമാക്കിയ താരമാണ് ഇന്ത്യൻ സ്റ്റാർ ഓപ്പണർ ശിഖർ ധവാൻ. 2013ൽ മൊഹാലിയിൽ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയക്കെതിരെയായിരുന്നു താരത്തിന്‍റെ അറങ്ങേറ്റം. ടെസ്റ്റ് അരങ്ങേറ്റത്തിൽ ഒരു താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറി അന്ന് ധവാൻ സ്വന്തം പേരിലാക്കി.
174 പന്തിൽ 187 റൺസാണ് ധവാൻ അന്ന് അടിച്ചെടുത്തത്. ആദ്യത്തെ രണ്ടു ടെസ്റ്റുകളിൽ ബെഞ്ചിലിരുന്ന താരം, മൂന്നാം ടെസ്റ്റിലാണ് അരങ്ങേറ്റ മത്സരം കളിക്കുന്നത്. പിന്നീടങ്ങോട്ട് നാലു വർഷം ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നാട്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ പ്ലെയിങ് ഇലവനിൽ ധവാൻ സ്ഥിരമായി ഇടംപിടിച്ചിരുന്നു. എന്നാൽ, ഏഷ്യക്ക് പുറത്ത് നടക്കുന്ന ടെസ്റ്റുകളിൽ പലപ്പോഴും താരം പ്ലെയിങ് ഇലവനിൽ ഉണ്ടായില്ല.
2016-17 കാലയളവിൽ ടെസ്റ്റ് ടീമിൽനിന്ന് താരത്തെ ഒഴിവാക്കി. 2018ലാണ് അവസാനമായി ടെസ്റ്റ് ടീമിലുണ്ടായിരുന്നത്. പിന്നീടങ്ങോട്ട് റെഡ് ബാൾ ക്രിക്കറ്റിൽ താരത്തെ ഉൾപ്പെടുത്തിയില്ല. 2019 മുതൽ താരം രഞ്ജിയിലും കളിക്കുന്നില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ രഞ്ജി ക്രിക്കറ്റ് കളിക്കാത്തതിന്‍റെ കാരണം താരം തന്നെ വെളിപ്പെടുത്തി. ഇനിയൊരിക്കലും ടെസ്റ്റ് കളിക്കില്ലെന്ന് അറിയാമായിരുന്നെന്നും അതിനാലാണ് രഞ്ജി കളിക്കാതിരുന്നതെന്നും വെറ്ററൻ ഓപ്പണർ പറഞ്ഞു.
‘രഞ്ജി ട്രോഫി കളിക്കാത്തതിന്‍റെ പേരിലുള്ള വിമർശനങ്ങൾ കാര്യമായെടുക്കുന്നില്ല. എന്റെ ടെസ്റ്റ് കരിയറിനെ കുറിച്ച് അറിയാമായിരുന്നു...കഴിഞ്ഞ 2-3 വർഷമായി ഞാൻ ടെസ്റ്റ് ടീമിലില്ല. പ്രായത്തിന്റെ ഘടകവും ഓരോ ക്രിക്കറ്റ് കളിക്കാരന്റെയും ജീവിതത്തിലുണ്ടാകും - ഒരു കായികതാരത്തിന്റെ ജീവിതം വ്യത്യസ്തമാണ്. യുവാക്കൾ കൂടുതൽ മികച്ചവരായിരിക്കും, അതുപോലെ കളിക്കാനാകില്ലെന്ന് അറിയുന്ന ഞാൻ പിന്നെ എന്ത് ചെയ്യാനാ. ഞാൻ എന്റെ ശരീരത്തിന് വിശ്രമം നൽകും, ഉന്മേഷവാനായിരിക്കും’ -ധവാൻ പറഞ്ഞു.
2013 മുതൽ 2018 വരെ 34 ടെസ്റ്റുകളിൽനിന്നായി 2,315 റൺസ് നേടിയിട്ടുണ്ട് താരം. 2013 മുതൽ 2022 വരെ ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരം അംഗവുമായിരുന്നു. ന്യൂസിലൻഡിനെതിരെ നടന്ന ഏകദിന പരമ്പര മുതൽ താരം ടീമിനു പുറത്താണ്. ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെ നയിക്കുന്നത് ധവാനാണ്. 2015, 2019 ഏകദിന ലോകകപ്പുകളിലും 2014, 2016 ട്വന്‍റി20 ലോകകപ്പുകളിലും ധവാൻ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.