റായ്പുർ (ഛത്തിസ്ഗഢ്): ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. വരണ്ട പിച്ചിൽ ചേസിങ് എളുപ്പമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്ലേയിങ് ഇലവനിൽ മടങ്ങിയെത്തിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ പറഞ്ഞു. ബാവുമക്ക് പുറമെ കേശവ് മഹാരാജ്, ലുങ്കി എൻഗിഡി എന്നിവരും പ്രോട്ടീസ് പ്ലേയിങ് ഇലവനിൽ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായി ഇറങ്ങുന്ന മെൻ ഇൻ ബ്ലൂ, പൂർണ സജ്ജരാണെന്ന് ക്യാപ്റ്റൻ കെ.എൽ. രാഹുൽ പറഞ്ഞു.
ഒന്നാം ഏകദിനത്തിലെ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. റാഞ്ചിയിലെ ആദ്യ ഏകദിനത്തിൽൽ ആദ്യം ബാറ്റ് ചെയ്ത് കൂറ്റൻ സ്കോർ നേടിയ മെൻ ഇൻ ബ്ലൂ ചെറുതായൊന്ന് വിറച്ചെങ്കിലും പ്രോട്ടീസിനെ മുട്ടുകുത്തിച്ചു. സീനിയർ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ, നായകൻ കെ.എൽ. രാഹുൽ എന്നിവരുടെ ബാറ്റും സ്പിന്നർ കുൽദീപ് യാദവിന്റെയും പേസർ ഹർഷിത് റാണയുടെയും പന്തുമാണ് ജയമൊരുക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചത്. രണ്ടാം ഏകദിനത്തിൽ മികവ് തുടർന്നാൽ മൂന്ന് മത്സര പരമ്പര അനായാസം ആതിഥേയർക്ക് സ്വന്തമാക്കാം. ടെസ്റ്റ് പരമ്പരയിലെ നാണക്കേട് തൽക്കാലത്തേക്ക് മറക്കാനുമാവും.
രോഹിത്തിനും കോഹ്‌ലിക്കും ഓരോ മത്സരവും നിർണായകമാണ്. തുടർച്ചയായ മൂന്നാമത്തെ കളിയിലാണ് രോഹിത് തകർപ്പൻ പ്രകടനം നടത്തുന്നത്. ആസ്ട്രേലിയക്കെതിരെ യഥാക്രമം അർധ ശതകവും സെഞ്ച്വറിയും പിന്നെ പ്രോട്ടീസിനെതിരെ 57 റൺസും. കോഹ്‌ലിയാവട്ടെ ആസ്ട്രേലിയയിൽ ഫിഫ്റ്റിയടിച്ചതിന് ശേഷമിറങ്ങിയ കളിയിൽ 135 റൺസാണ് ദക്ഷിണാഫ്രിക്കക്കെതിരെ നേടിയത്. പരിശീലകൻ ഗൗതം ഗംഭീറുമായും ചീഫ് സെലക്ടർ അജിത് അഗാർക്കറുമായും സീനിയർ താരങ്ങൾ സ്വരച്ചേർച്ചയില്ലാത്ത സാഹചര്യത്തിൽ 2027ലെ ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ ഫോം തുടരുക തന്നെ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.