ഏഷ്യ കപ്പിലെ ഇന്ത്യ-പാക് മത്സരത്തിൽ റിസർവ്വ് ദിനവും; മഴ കളിച്ചാൽ കളി പിറ്റേന്നും തുടരും

മഴ ഭീഷണിയിലായ ഏഷ്യ കപ്പ് മത്സരങ്ങളിൽ നിർണായക തീരുമാനവുമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി). ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പർ 4 മത്സരത്തിൽ റിസർവ്വ് ഡേയും ഉൾപ്പെടുത്താനാണ് നീക്കം. ആദ്യ ദിവസത്തെ മത്സരം മഴ തടസപ്പെടുത്തിയാൽ റിസർവ്വ് ദിനത്തിൽ കളി തുടരും. സെപ്റ്റംബർ രണ്ടിലെ മത്സരത്തിലേതുപോലെ കളി പാതിയിൽ അവസാനിക്കാതിരിക്കാനാണ് പുതിയ തീരുമാനം. സെപ്റ്റംബർ 17ന് നടക്കുന്ന ഏഷ്യ കപ്പ് ഫൈനലിലും റിസർവ്വ് ഡേ ഏർപ്പെടുത്താനും തീരുമാനമായി.

ഇനിയുള്ള പത്ത് ദിവസങ്ങളില്‍ ശ്രീലങ്കയില്‍ കനത്ത മഴക്കുള്ള സാധ്യത ഉള്ളതിനാല്‍ ഫൈനല്‍ അടക്കമുള്ള ശേഷിക്കുന്ന മത്സരങ്ങളും ഒഴിവാക്കൽ ഭീഷണിയിലാണ്. ഇന്ത്യ പാക് മത്സരം നടക്കുന്ന സെപ്റ്റംബർ 10ന് കൊളംബോയിൽ 90 ശതമാനം മഴ സാധ്യതയാണുള്ളത്. ഇന്ത്യ-പാക് മത്സരം ഉപേക്ഷിക്കുകയും ഇന്ത്യയും പാകിസ്ഥാനും പോയിന്റ് പങ്കിടുകയും ചെയ്യുകയാണെങ്കില്‍ പാകിസ്ഥാൻ നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്.

ആദ്യ പോരാട്ടം മഴയെടുത്തു

ഏഷ്യാ കപ്പിലെ ഇന്ത്യയുടേയും-പാകിസ്താന്‍റെയും ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായി. എന്നാൽ, പാകിസ്താന്റെ മറുപടി ബാറ്റിങ് മഴ കാരണം ഏറെ നേരം നീണ്ടതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 87 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാൻ കിഷൻ 82 റൺസെടുത്തു.

ആദ്യ ഇന്നിങ്സിന്റെ തുടക്കത്തിൽ അൽപനേരം മഴ കാരണം കളി നിർത്തിവെച്ചിരുന്നു. 4.2 ഓവറിൽ ഇന്ത്യ 15 റൺസെടുത്ത് നിൽക്കെയാണ് മഴയെത്തിയത്. എന്നാൽ, അൽപനേരത്തിനകം കളി പുനഃരാരംഭിച്ചു. തുടർന്ന് ആദ്യ ഇന്നിങ്സ് അവസാനിക്കുംവരെ മഴ പെയ്തിരുന്നില്ല.

ഇഷാൻ കിഷനും ഹർദിക് പാണ്ഡ്യയുമൊഴിച്ചുള്ള ബാറ്റർമാരെല്ലാം പാക് പേസർമാർക്ക് മുന്നിൽ പൊരുതാതെ കീഴടങ്ങി. ആർക്കും 20 റൺസ് പോലും തികക്കാൻ കഴിഞ്ഞില്ല. വാലറ്റത്ത് 14 പന്തിൽ 16 റണ്‍സെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍.

രോഹിത് ശർമയെയും (22 പന്തുകളിൽ 11 റൺസ്) വിരാട് കോഹ്‍ലിയെയും (ഏഴ് പന്തുകളിൽ നാല് റൺസ്) ഏഴ് ഓവറുകൾക്കുള്ളിൽ ബൗൾഡാക്കി മടക്കി ഷഹീൻ അഫ്രീദിയാണ് പാകിസ്താന് ബ്രേക് ത്രൂ നൽകിയത്. ശ്രേയസ് അയ്യരെയും (ഒമ്പത് പന്തുകളിൽ 14) ശുഭ്മാൻ ഗില്ലിനെയും (32 പന്തുകളിൽ 10) ഹാരിസ് റൗഫും മടക്കിയയച്ചു. 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ ഷഹീന്‍ അഫ്രീദിക്കൊപ്പം പേസർമാരായ റൗഫും നസീം ഷായും മൂന്ന് വീതം വിക്കറ്റുകളെടുത്തു.

Tags:    
News Summary - Ind-Pak Super 4 Clash In Asia Cup To Have Reserve Day, Match To Restart From Where It Stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.