ദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യ മികച്ച നിലയിൽ. നിലവിൽ ഇന്ത്യ 26 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തിട്ടുണ്ട്.
അർധ സെഞ്ച്വറിയുമായി വിരാട് കോഹ്ലിയും 12 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ. 62 പന്തിലാണ് കോഹ്ലി അമ്പതിലെത്തിയത്. നസീം ഷാ എറിഞ്ഞ 27ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തിയാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. താരത്തിന്‍റെ ഏകദിന കരിയറിലെ 74ാം അർധ സെഞ്ച്വറിയാണിത്. 15 പന്തിൽ 20 റൺസെടുത്ത നായകൻ രോഹിത് ശർമയുടെയും 52 പന്തിൽ 46 റൺസെടുത്ത ശുഭ്മൻ ഗില്ലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
മത്സരത്തിൽ കോഹ്ലി അപൂർവ നാഴികക്കല്ല് പിന്നിട്ടു. ഏകദിന ക്രിക്കറ്റിൽ 14,000 റൺസ് ക്ലബിലെത്തുന്ന മൂന്നാമത്തെ താരമായി. അതിവേഗം 14,000 റൺസ് നേടുന്ന ലോക റെക്കോഡും കോഹ്ലി സ്വന്തമാക്കി. ഇതിഹാസം സചിൻ ടെണ്ടുൽക്കറെയാണ് താരം മറികടന്നത്. 15 റൺസ് നേടിയതോടെയാണ് താരം ചരിത്ര നേട്ടത്തിലെത്തിയത്.
ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാരയാണ് 14,000 റൺസ് നേടിയ മറ്റൊരു താരം. 287 ഇന്നിങ്സുകളിലാണ് കോഹ്ലി ഏകദിനത്തിൽ 14,000 റൺസിലെത്തിയത്. സചിൻ 350 ഇന്നിങ്സുകളെടുത്തു. സംഗക്കാരക്ക് 14000 റൺസിലെത്താൻ 478 ഇന്നിങ്സുകൾ വേണ്ടിവന്നു. ഷഹീർ ഷാ അഫ്രീദി, അബ്രാർ അഹ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് നേടി. അർധ സെഞ്ച്വറി നേടിയ സൗദ് ഷക്കീലാണ് ടീമിന്‍റെ ടോപ് സ്കോറർ. 76 പന്തിൽ അഞ്ചു ഫോറടക്കം 62 റൺസെടുത്തു. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച ഷക്കീൽ, അക്സർ പട്ടേലിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. നായകൻ മുഹമ്മദ് റിസ്‌വാൻ 77 പന്തിൽ 46 റൺസെടുത്ത് അക്സർ പട്ടേലിന്‍റെ പന്തിൽ ബൗൾഡായി.
ഇരുവരും മൂന്നാം വിക്കറ്റിൽ നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്താൻ ഇന്നിങ്സിന്‍റെ നട്ടെല്ല്. കുഷ്ദിൽ ഷായും (39 പന്തിൽ 38) ഭേദപ്പെട്ട പ്രകടനം നടത്തി. ദുബൈയിലെ സ്പിന്‍ പിച്ചിൽ ഇന്ത്യൻ സ്പിന്നർമാരുടെ തകർപ്പൻ ബൗളിങ്ങാണ് റണ്ണൊഴുക്ക് തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.