ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും കരാറിൽനിന്ന് ഒഴിവാക്കിയതിന് പിന്നിൽ അദ്ദേഹം; വെളിപ്പെടുത്തലുമായി ജെയ് ഷാ
മുംബൈ: ബി.സി.സി.ഐ വാര്‍ഷിക കരാറില്‍നിന്ന് ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും ഒഴിവാക്കിയത് താനല്ലെന്ന് സെക്രട്ടറി ജെയ് ഷാ. ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടേതാണ് തീരുമാനമെന്നാണ് അദ്ദേഹം ബി.സി.സി.ഐ ആസ്ഥാനത്ത് മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വെളിപ്പെടുത്തിയത്. രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കണമെന്ന ബി.സി.സി.ഐ നിര്‍ദേശം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ഇരു താരങ്ങൾക്കുമെതിരായ നടപടി.
'നിങ്ങള്‍ക്ക് ബി.സി.സി.ഐ ഭരണഘടന പരിശോധിക്കാം. ഞാന്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റെ കണ്‍വീനര്‍ മാത്രമാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ കേന്ദ്ര കരാറില്‍നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത് അജിത് അഗാര്‍ക്കറാണ്. അത് നടപ്പാക്കുക മാത്രമായിരുന്നു എന്റെ ദൗത്യം. സഞ്ജു സാംസണെ പോലുള്ള താരങ്ങളെ ഇതോടെ ഉൾപ്പെടുത്താനായി. ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരല്ല. ആഭ്യന്തര ക്രിക്കറ്റില്‍നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്ന് ഇഷാനും ശ്രേയസുമായി ഞാന്‍ സംസാരിച്ചിരുന്നു. ആ വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതുമാണ്' -ജയ് ഷാ പറഞ്ഞു.
ഏകദിന ലോകകപ്പിന് ശേഷം ദീർഘകാലം ക്രിക്കറ്റിൽനിന്ന് വിട്ടുനിന്ന ഇഷാൻ കിഷൻ ഐ.പി.എല്ലിലൂടെയാണ് തിരിച്ചുവന്നത്. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരങ്ങളിൽനിന്ന് വിട്ടുനിന്ന ശ്രേയസ് അയ്യർ സെമിഫൈനലും ഫൈനലും ഉൾപ്പെടെ ഏതാനും മത്സരങ്ങളിലാണ് മുംബൈക്കായി ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.