തിരുവനന്തപുരം: ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടാൻ ഏറെ സാധ്യതയുള്ളത് ഇന്ത്യയും ആസ്ട്രേലിയയുമാണെന്ന് മുൻ ഓസീസ് ക്രിക്കറ്റ് പേസർ ഗ്ലെന്‍ മഗ്രാത്ത്. ഇംഗ്ലണ്ട്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളെയും തള്ളിക്കളയാനാകില്ലെന്നും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും എം.ആർ.എഫ് പേസ് ഫൗണ്ടേഷന്‍റെയും നേതൃത്വത്തിൽ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ സംഘടിപ്പിക്കുന്ന ഫാസ്റ്റ് ബൗളേഴ്സ് ക്യാമ്പിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യൻ ബൗളിങ്ങിലെ അതുല്യ പ്രതിഭയാണ് ജസ്‌പ്രീത് ബുമ്ര. അസാധാരണ ബൗളിങ് ശൈലിയും വേഗവും കൊണ്ട് ബുമ്ര വേറിട്ടുനിൽക്കുന്നു.
എന്നാൽ, ബൗളിങ്ങിലെ വ്യത്യസ്ത ആക്ഷൻ കാരണം പരിക്കിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കൃത്യമായ ഇടവേള നൽകി നിർണായക മത്സരങ്ങളിൽ വേണം ബുമ്രയെ കളിപ്പിക്കാൻ. അതാണ് ബുമ്രക്കും ഇന്ത്യൻ ടീമിനും നല്ലത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി ബ്രണ്ടൻ മക്കല്ലത്തിന്‍റെ ബേസ്ബാൾ തന്ത്രം താൻ ആസ്വദിക്കുന്നുണ്ടെന്നും കാലത്തിനനുസരിച്ച് ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്നും മഗ്രാത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.