ലോകകപ്പിൽ പാകിസ്താന്റെ മൂന്ന് മത്സരങ്ങളിൽ മാറ്റം; ഇന്ത്യ-പാക് പോരാട്ടം ഒക്ടോബർ 14ന്

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കളിയാരാധകർ ഉറ്റുനോക്കുന്ന ഇന്ത്യ–പാകിസ്താൻ മത്സരം അടക്കം ഒമ്പത് മത്സരങ്ങളുടെ ഷെഡ്യൂളിൽ മാറ്റം. പാകിസ്താന്റെ മൂന്നും ഇന്ത്യയുടെ രണ്ടും മത്സരങ്ങളടക്കം മാറ്റിയതായാണ് ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗികമായി അറിയിച്ചത്. ഒക്ടോബർ 14നാണ് ഇന്ത്യ-പാക് പോരാട്ടം.

അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒക്ടോബർ 15ന് മത്സരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, 15ന് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാൽ മതിയായ സുരക്ഷ ഒരുക്കുന്നതിലെ പ്രയാസം ബി.സി.സി.ഐയെ അഹ്മദാബാദ് പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇന്ത്യ-നെതർലാൻഡ് മത്സരത്തിലും മാറ്റമുണ്ട്. നവംബർ 12 ഉച്ചക്ക് രണ്ടിനാണ് ഈ മത്സരം നടക്കുക.

സമയക്രമം പുനഃപരിശോധിക്കാൻ ജൂലൈ 27ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നു. മത്സരങ്ങൾക്കിടയിലുള്ള ഇടവേള കുറവാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ടീമുകൾ മത്സരക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടതായും ഇതിന്റെ അടിസ്ഥാനത്തിലുള്ള മാറ്റം ഉടനുണ്ടാകുമെന്നും ജയ് ഷാ പറഞ്ഞിരുന്നു.

ഇന്ത്യ-പാക് മത്സര ദിവസം മാറ്റിയത് അന്നത്തേക്ക് യാത്രക്ക് ഒരുങ്ങിയവർക്ക് തിരിച്ചടിയാകും. പലരും വിമാന ടിക്കറ്റുകളും ഹോട്ടലുക​ളുമെല്ലാം ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു. 2019ൽ ഇരു ടീമുകളും ലോകകപ്പിൽ അവസാനം ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ലോകകപ്പിലെ പുതുക്കി നിശ്ചയിച്ച മത്സരങ്ങൾ:

1. ഇംഗ്ലണ്ട്-ബംഗ്ലാദേശ്: ഒക്ടോബർ 10ന് രാവിലെ 10.30

2. പാകിസ്താൻ-ശ്രീലങ്ക: ഒക്ടോബർ 10 ഉച്ചക്ക് രണ്ട് മണി

3. ആസ്ട്രേലിയ-ദക്ഷിണാഫ്രിക്ക: ഒക്ടോബർ 12 രണ്ട് മണി

4. ന്യൂസിലാൻഡ്-ബംഗ്ലാദേശ്: ഒക്ടോബർ 13 രണ്ട് മണി

5. ഇന്ത്യ-പാകിസ്താൻ: ഒക്ടോബർ 14 രണ്ട് മണി

6. ഇംഗ്ലണ്ട്-അഫ്ഗാനിസ്താൻ: ഒക്ടോബർ 15 രണ്ട് മണി

7. ആസ്ട്രേലിയ-ബംഗ്ലാദേശ്: നവംബർ 11 രാവിലെ 10.30

8. ഇംഗ്ലണ്ട്-പാകിസ്താൻ: നവംബർ 11 ഉച്ചക്ക് രണ്ട്

9. ഇന്ത്യ-നെതർലാൻഡ്സ്: നവംബർ 12 ഉച്ചക്ക് രണ്ട്

Tags:    
News Summary - Change in Pakistan's three World Cup matches; India-Pak match on October 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.