ന്യൂഡൽഹി: 2016 ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സിനെ തുടർച്ചയായി നാലുവട്ടം സിക്സർ പറത്തി വെസ്റ്റിൻഡീസിന് കിരീടം നേടിക്കൊടുത്താണ് കാർലോസ് ബ്രാത്വെയ്റ്റ് ക്രിക്കറ്റ് ലോകത്ത് സുപരിചിതനായത്. അവസാന ഓവറിൽ 19 റൺസ് വേണ്ടിയിരുന്ന വിൻഡീസിനായി എളുപ്പം പണിതീർത്ത ബ്രാത്വെയ്റ്റ് അന്ന് ഹീറോയായി. രണ്ടാം ട്വന്റി20 ലോകകപ്പുമായി വിൻഡീസ് അന്ന് ചരിത്രം കുറിച്ചു.
ഇപ്പോൾ ടീം കിരീടം നേടിയ വിഖ്യാതമായ ഈഡൻ ഗാർഡൻസിന്റെ പേര് മകൾക്ക് നൽകിയിരിക്കുകയാണ് താരം. 'ഈഡൻ റോസ് ബ്രാത്ത്വെയ്റ്റ്' എന്ന് കുഞ്ഞു മാലാഖക്ക് പേര് നൽകിയതായി താരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
ട്വന്റി20 ലോകകപ്പിലെ പ്രകടന മികവിന്റെ ഫലമായി ബ്രാത്വെയ്റ്റിനെ തേടി വെസ്റ്റിൻഡീസ് ട്വന്റി20 ടീമിന്റെ നായക സ്ഥാനവുമെത്തിയിരുന്നു. എന്നാൽ ടീമിനെ 30 മത്സരങ്ങളിൽ നിന്ന് 11 ജയങ്ങൾ മാത്രമാണ് ബ്രാത്വെയ്റ്റിന് നേടിക്കൊടുക്കാനായത്. 33 കാരൻ ഇപ്പോൾ ദേശീയ ടീമിന്റെ ഭാഗമല്ല. 2019 ആഗസ്റ്റിൽ ഇന്ത്യക്കെതിരെ ആയിരുന്നു അവസാന ട്വന്റി20, ഏകദിന മത്സരങ്ങൾ.
ലോകത്തെ വിവിധ ട്വന്റി20 ലീഗുകളിൽ കളിക്കുന്ന താരം ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർക്കായി കളിച്ചിട്ടുണ്ട്. ഐ.പി.എൽ 2022 മെഗാതാരലേലത്തിൽ ഉൾപെടുത്തുന്ന താരങ്ങളുടെ ചുരുക്കപ്പട്ടികയിലും താരം ഉണ്ട്. 2019ൽ അഞ്ച് കോടി രൂപ മുടക്കിയായിരുന്നു ബ്രാത്വെയ്റ്റിനെ കൊൽക്കത്ത ടീമിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.