ഐ.സി.സി വനിത ലോകകപ്പിന്റെ കലാശപ്പോരിന് ഇന്ത്യ ഇറങ്ങുമ്പോൾ പ്രാർഥനകളുമായി ആരാധാനാലയങ്ങളിൽ പോവുകയാണ് ടീമംഗങ്ങളുടെ കുടുംബാംഗങ്ങൾ. നവി മുംബൈയിൽ ഇന്ന് കലാശപ്പോരിന് ഇന്ത്യൻ വനിതകൾ ഇറങ്ങുമ്പോൾ രാജ്യത്തിന്റേയും പ്രതീക്ഷകൾ വാനോളമാണ്. ഇന്ത്യൻ ഫാസ്റ്റ് ബൗളർ ക്രാന്തി ഗൗഡയുടെ കുടുംബം നവി മുംബൈയിലേക്കുള്ള യാത്രയിലാണിപ്പോൾ. 21 മണിക്കൂർ യാത്ര ചെയ്താവും ക്രാന്തിയുടെ കുടുംബം നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലെത്തുക.
ഇന്ത്യ ഓപ്പണർ ഷഫാലി വർമ്മയുടെ പിതാവ് 300 കിലോ മീറ്റർ അകലെയുള്ള രാജസ്ഥാൻ ക്ഷേത്രത്തിലെ ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയതെയുള്ളു. മകൾക്കും ഇന്ത്യൻ ടീമിനുമായി പ്രാർഥിക്കാനായിട്ടാണ് ഷഫാലിയുടെ പിതാവിന്റെ ക്ഷേത്രസന്ദർശനം. മുംബൈയിൽ റിച്ചാഘോഷിന്റേയും ഹർപ്രീത് കൗറിന്റേയും കുടുംബങ്ങളും പ്രാർഥനയിലാണ്. ഇതുപോലെ താരങ്ങളിൽ പലരുടേയും കുടുംബങ്ങൾ ആരാധനാലയങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണ്.
അരനൂറ്റാണ്ടോടടുക്കുന്ന കാത്തിരിപ്പാണ്. ഇതിനിടെ ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീം രണ്ടുതവണ വീതം ഏകദിനത്തിലും ട്വന്റി20യിലും ലോക രാജാക്കന്മാരായി. പക്ഷേ, ഇക്കാലമത്രയായിട്ടും ഏകദിനത്തിലോ കുട്ടിക്രിക്കറ്റിലോ റാണിമാരായി വാഴാൻ വിമൻ ഇൻ ബ്ലൂവിനായില്ല. ഫൈനലിലെത്തിയപ്പോഴെല്ലാം തോൽവിയായിരുന്നു ഫലം. ഏകദിനത്തിൽ രണ്ടും ട്വന്റി20യിൽ ഒരുവട്ടവും കിരീടത്തിനരികിലേക്കുയർന്ന് നിരാശയുടെ പടുകുഴിയിലേക്ക് പതിച്ചു. അതെല്ലാം മായ്ച്ച് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിന്റെ ആകാശത്ത് ഞായറാഴ്ച രാത്രി ഒരു വിജയ നക്ഷത്രമുദിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് 145 കോടി ഇന്ത്യക്കാർ. ഹർമൻപ്രീത് കൗർ കപ്പ് ഏറ്റുവാങ്ങുമ്പോൾ ഗാലറിയിലെ നീലസാഗരവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് കളി വീക്ഷിക്കുന്ന ആരാധകരും ആഹ്ലാദാരവങ്ങളിലലിയും.
2005ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ്. ചരിത്രത്തിലാദ്യമായി ഇന്ത്യ ഫൈനലിൽ. മിതാലി രാജ് നയിച്ച സംഘത്തിന് പക്ഷേ ആസ്ട്രേലിയക്ക് മുന്നിൽ കിരീടം അടിയറവെക്കേണ്ടിവന്നു. 2017ൽ ഇംഗ്ലണ്ടിലായിരുന്നു മറ്റൊരു ഫൈനൽ പ്രവേശനം. മിതാലിതന്നെയായിരുന്നു ക്യാപ്റ്റൻ. ഹർമൻപ്രീതും സൂപ്പർ താരം സ്മൃതി മന്ദാനയും ഓൾ റൗണ്ടർ ദീപ്തി ശർമയുമെല്ലാം കളിച്ച കലാശപ്പോരാട്ടത്തിൽ ഇംഗ്ലീഷുകാരോട് മുട്ടുമടക്കി. മൂന്നാം ഫൈനലിൽ പിഴക്കില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. സെമി ഫൈനലിൽ ആസ്ട്രേലിയക്കെതിരെ നേടിയ റെക്കോഡ് ജയം ആത്മവിശ്വാസം പതിന്മടങ്ങ് വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.