മൂന്നാം ഏകദിനം: ഇന്ത്യ, ശ്രീലങ്ക ടീമുകൾ തിരുവനന്തപുരത്തെത്തി; ആവേശത്തോടെ ആരാധകർ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഞായറാഴ്ച നടക്കുന്ന ഏകദിന മത്സരത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ തിരുവനന്തപുരത്തെത്തി. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിനുശേഷം എയര്‍ വിസ്താരയുടെ പ്രത്യേക വിമാനത്തില്‍ വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

തിരുവനന്തപുരം ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. രാജീവിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ ടീമുകളെ സ്വീകരിച്ചു. സ്വീകരണത്തിനുശേഷം ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത്തിലേക്കും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ താജ് വിവാന്തയിലേക്കും പോയി. ഇരു ടീമുകളും ശനിയാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ഉച്ചക്ക് ഒന്നു മുതല്‍ നാലുവരെ ശ്രീലങ്കന്‍ ടീമും വൈകീട്ട് അഞ്ചു മുതല്‍ രാത്രി എട്ടുവരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും. 15ന് ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുക. രാവിലെ 11.30 മുതല്‍ കാണികള്‍ക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കും.

ആരാധകരെല്ലാം ആവേശത്തിലാണ്. പേടിഎം ഇന്‍സൈഡറില്‍ നിന്നു ഓണ്‍ലൈനായി മത്സരത്തിന്റെ ടിക്കറ്റുകള്‍ ലഭ്യമാകും. അപ്പര്‍ ടയറിന് 1000 രൂപയും (18% ജി.എസ്.ടി, 12% വിനോദ നികുതി എന്നിവ ബാധകമാണ്) ലോവര്‍ ടയറിന് 2000 രൂപയുമാണ് (18% ജി.എസ്.ടി, 12% വിനോദ നികുതി എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് 500 രൂപയാണ് നിരക്ക് (18% ജി.എസ്.ടി, 12% വിനോദ നികുതി എന്നിവ ബാധകമാണ്).

വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റുകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയാണ് വാങ്ങേണ്ടത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ടിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ഥികളുടെ പേരും ഐ.ഡി നമ്പറും അടക്കം ഉള്‍പ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെടണം.

Tags:    
News Summary - 3rd ODI: India and Sri Lanka teams arrive in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.