തികഞ്ഞ സെക്കുലറായ തനിക്കെതിരെ ന്യൂനപക്ഷങ്ങളെ തിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് എം.എ ബേബിയുടെ ആരോപണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. സുധാകരന് ആർ.എസ്.എസ്. ബന്ധമുണ്ടെന്ന ബേബിയുടെ ആരോപണത്തെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു കള്ള ആരേപണം ഉന്നയിക്കാനും അത് പ്രചരിപ്പിക്കാനും മടിയില്ലാത്തവരാണ് സി.പി.എമ്മുകാരെന്നും അദ്ദേഹം പറഞ്ഞു.
'കള്ള ആരോപണം ഉന്നയിക്കുന്ന എം.എ ബേബി വിഡ്ഡിവേഷം കെട്ടുകയാണ്. ഒരു തെളിവുമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നത്. എനിക്ക് ബി.ജെ.പിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്ന് പറഞ്ഞത് എന്‍റെ പ്രവർത്തികൾക്ക് സി.പി.എമ്മിന്‍റെ അനുവാദം ആവശ്യമില്ല എന്ന അർഥത്തിലാണ്. അല്ലാതെ ഞാൻ ബി.ജെ.പിയിൽ പോകുമെന്നല്ല. അങ്ങനെ പോകണമെങ്കിൽ എനിക്ക് എന്നേ ആകാമായിരുന്നു. എന്നെ ബി.ജെ.പിയിലെത്തിക്കാൻ അവർ നടത്തിയ ശ്രമങ്ങെള കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത് ഞാൻ തന്നെയാണ്. അങ്ങനെ ഒരു ഉദ്ദേശമുണ്ടെങ്കിൽ അതു പറയുമായിരുന്നോ -സുധാകരൻ പറഞ്ഞു.
ബ്രണ്ണൻ കോളജിൽ പിണറായി വിജയൻ ഊരിപിടിച്ച വാളുകൾക്കിടയിലൂടെ നടന്നുവെന്ന് പറഞ്ഞതൊക്കെ ശുദ്ധ നുണയായിരുന്നു. അക്കാലത്ത് അവിടെ ബി.ജെ.പിയും ആർ.എസ്.എസുമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം കണ്ണൂരിൽ നടത്തുന്നത് സംസ്കാരശൂന്യമായ പ്രവർത്തനമാണെന്നും അതൊക്കെ പരിശോധിച്ചാൽ ആരും ഞെട്ടിപോകുമെന്നും അദ്ദേഹം പറഞ്ഞു. പലവട്ടം വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടയാളാണ് താനെന്ന് അതിനെയൊക്കെ പ്രതിരോധിക്കേണ്ട സാഹചര്യത്തിൽ സ്വാഭാവികമായി ഉണ്ടായതാണ് തന്‍റെ ശൈലിയെന്നും സഹൃദയത്തോട് അങ്ങനെ തന്നെ പ്രതികരിക്കാൻ തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ സാധ്യമായ അളവിൽ സംഘടനാതെരഞ്ഞെടുപ്പടക്കം നടത്തുമെന്നും ഇനി പാർട്ടി മാത്രമേ ഉള്ളൂവെന്നും ഗ്രൂപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അത് വലിയ വെല്ലുവിളിയാണെന്നറിയാം, വെല്ലുവിളികൾ തനിക്ക് ഇഷ്ടമാണെന്നും ലക്ഷ്യത്തിൽ കണ്ണുനട്ട് മുന്നോട്ട് പോകുമ്പാൾ താനൊരു പോരാളിയെ പോലെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.