പുന:സംഘടന വേണ്ട, തെരഞ്ഞെടുപ്പ് മതിയെന്ന് ഗ്രൂപ്പുകള്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പുന$സംഘടനയല്ല, സംഘടനാ തെരഞ്ഞെടുപ്പാണ് നടപ്പാക്കേണ്ടതെന്ന വാദവുമായി പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍. വെവ്വേറെ ചര്‍ച്ച നടത്തി ഇക്കാര്യം ഹൈകമാന്‍ഡിനെ അറിയിക്കാന്‍ എ, ഐ ഗ്രൂപ് പ്രതിനിധികള്‍ അടുത്തയാഴ്ച ഡല്‍ഹിക്ക് തിരിക്കും. ബൂത്തുമുതല്‍ കെ.പി.സി.സി ഭാരവാഹിതലംവരെയുള്ള പാര്‍ട്ടി അഴിച്ചുപണി നീക്കമാണ് ഇതോടെ പ്രതിസന്ധിയിലായത്. അതേസമയം, പാര്‍ട്ടി സംവിധാനത്തില്‍ അഴിച്ചുപണി നീളുന്നതിനോട് ഇരുഗ്രൂപ്പിലെയും രണ്ടാംനിര നേതാക്കള്‍ യോജിക്കുന്നുമില്ല.രണ്ടാഴ്ച മുമ്പ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ സംസ്ഥാന നേതാക്കളുമായി നടന്ന ചര്‍ച്ചയിലാണ് കേരളത്തിലെ സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനം  ഉണ്ടായത്.

വി.എം. സുധീരനെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഇരുഗ്രൂപ്പും വാദിച്ചെങ്കിലും അത് അംഗീകരിക്കാന്‍ കേന്ദ്രനേതൃത്വം തയാറായില്ല. പകരം സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ധാരണയുണ്ടാക്കി. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് ഒരുവര്‍ഷത്തിനകം സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നും അതുവരെ കെ.പി.സി.സി അധ്യക്ഷന്‍െറ കാര്യത്തില്‍ തര്‍ക്കം ഉണ്ടാകരുതെന്നുമായിരുന്നു ധാരണ. ബൂത്തുമുതല്‍ കെ.പി.സി.സി ഭാരവാഹിതലം വരെ മൂന്നുമാസത്തിനകം പുന$സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ക്ക് പ്രമുഖ നേതാക്കളെ ഉള്‍പ്പെടുത്തി സംസ്ഥാനതല സമിതി രൂപവത്കരിക്കാനും ധാരണയായി. ഈ തീരുമാനങ്ങളോട് പൂര്‍ണ യോജിപ്പില്ലാതിരുന്ന ഉമ്മന്‍ ചാണ്ടി അക്കാര്യം സൂചിപ്പിക്കാതെ സമിതിയില്‍ അംഗമാകാനില്ളെന്ന് വ്യക്തമാക്കിയശേഷമാണ് കേരളത്തിലേക്ക് മടങ്ങിയത്.

ഒത്തുതീര്‍പ്പ് ഫോര്‍മുല യഥാര്‍ഥത്തില്‍ ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയായിരുന്നു. ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ക്ക് പഴയപടി വഴങ്ങിക്കൊടുക്കാന്‍ തയാറല്ളെന്ന സന്ദേശമാണ് ഹൈകമാന്‍ഡ് അതിലൂടെ നല്‍കിയത്. ഈ സാഹചര്യത്തില്‍ പുന$സംഘടനാ നീക്കം ഒഴിവാക്കി സംഘടനാ തെരഞ്ഞെടുപ്പിലേക്ക് ആദ്യമേ നീങ്ങണമെന്ന് ആവശ്യപ്പെടാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. കെ.പി.സി.സി ഭാരവാഹിതലംവരെ ആദ്യം പുന$സംഘടിപ്പിച്ചശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പുതിയ ഭാരവാഹികളെ ആറുമാസത്തിനകം മാറ്റേണ്ട ദുരവസ്ഥ വരുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെയൊന്നും നിയമസഭ-ലോക്സഭാ തെരഞ്ഞെടുപ്പുകളില്ലാത്തതിനാല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ ഏറ്റവും അനുയോജ്യസമയം ഇപ്പോഴാണെന്നും അവര്‍ വാദിക്കുന്നു.

അതേസമയം, നയതീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സംസ്ഥാനതലത്തില്‍ സമിതി രൂപവത്കരിക്കുന്നതിനോട് ഗ്രൂപ്പുകള്‍ക്ക് വിയോജിപ്പില്ല. സമിതിയില്‍ അംഗമാകാനില്ളെന്ന ആദ്യനിലപാടില്‍ വിശ്വസ്തരുടെ ഉപദേശത്തെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മാറ്റം വരുത്തിയതായും അറിയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.